പാലക്കാട് ജില്ലയിലെ വനാതിർത്തിയായ ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പി ടി സെവൻ എന്ന കാട്ടാനയെ തളയ്ക്കാനുള്ള രണ്ടാം ദിന യത്നം സഫലം. ആനയ്ക്ക് മയക്കുവെടിയേൽപ്പിക്കാൻ സാധിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ധോണി അരിമണി ഭാഗത്ത് വച്ച് പി ടി 7-നെ മയക്കുവെടി വെച്ചത്. ആനയുടെ ചെവിക്ക് പിന്നിലായിട്ടാണ് മയക്കുവെടിയേറ്റത്. കാട്ടാനയുടെ അടുത്ത് അമ്പത് മീറ്റർ അകലെ നിന്നായിരുന്നു വെടിത്. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ കിട്ടിയത്.മയക്കുവെടിയേറ്റ ആനയെ സുരക്ഷിതമായി കാട്ടിൽ നിന്നും പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാതയൊരുക്കുന്നതിനായുള്ള ശ്രമം തുടങ്ങി, ഇതിനായി ജെ സി ബിയും ലോറിയും എത്തിച്ചിട്ടുണ്ട്. മയക്കുവെടിയേറ്റ ശേഷം 45 മിനിട്ടിനു ശേഷം മാത്രമേ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയുള്ളു.
ഇന്നലെ സർവ സന്നാഹങ്ങളുമായി പുറപ്പെട്ടെങ്കിലും ആന മ്പൻ ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ദൗത്യസംഘം ഉച്ചയോടെ അവസാനിപ്പിച്ചു.ഇന്ന് അതിരാവിലെ വീണ്ടും ദൗത്യം ആരംഭിച്ചു. 72 അംഗ വനപാലകരാണ് ദൗത്യസംഘത്തിലുള്ളത്.
ആനയെ ലോറിയിലേക്ക് കയറ്റാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. മണ്ണ് കുഴിച്ച് അതിലേക്ക് ലോറി കയറ്റി മണ്ണിട്ട് റാമ്പ് ഉണ്ടാക്കി ആനയെ വയാനാട്ടില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക സംവിധാനമുള്ള ലോറിയിലേക്ക് കയറ്റാന്‍ നീക്കം തുടങ്ങിയിരിക്കയാണ്. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ കയറ്റുന്നത്. ധോണിയിലെ ക്യാമ്പിലേക്കാണ് ആനയെ കൊണ്ടുപോകുക.
ആനയ്‌ക്ക് കൃത്യമായി മയക്കുവെടിയേല്‍പിക്കാന്‍ സാധിച്ചതിന് സര്‍പ്രൈസ് ഷൂട്ട് എന്നാണ് മയക്കുവെടി വിദഗ്‌ധനായ ഡോ.അരുണ്‍ സക്കറിയ വിശേഷിപ്പിക്കുന്നത്. ആനയെ കുങ്കിയാനയെ ഉപയോഗിച്ച് ഓടിച്ചു പിടിച്ച് വരുതിയിലാക്കി വെടിവെക്കുന്നതിനു പകരം നേരിട്ട് ആന പോലും അറിയാതെ വെറും അമ്പത് മീറ്റര്‍ മാത്രം അകലെ നിന്ന് മയക്കുവെടി വെക്കാന്‍ സാധിച്ചു എന്നതാണ് പിടി-സെവനെ കുരുക്കാന്‍ സഹായകമായത്.