ഇസ്ലാം മതമൗലിക വാദത്തിനെതിരെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ വന്‍ ഭീകരാക്രമണത്തിനിരയായ ഫ്രഞ്ച് മാസികയാണ് ചാര്‍ലി ഹെബ്ദോ. 2015 ജനുവരിയില്‍ ഇസ്ലാമിക തീവ്രവാദികളായ സഹോദരന്‍മാര്‍ ചാര്‍ലി ഹെബ്ദോയുടെ പാരീസിലെ ഓഫീസില്‍ നടത്തിയ ഭീകാരക്രമണത്തില്‍ 11 മാധ്യമപ്രവര്‍ത്തകര്‍ അടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ആക്രമണത്തില്‍ പതറാതെ 24 മണിക്കൂറിനകം മാസികയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു കൊണ്ടാണ് ഭീകരവാദികള്‍ക്ക് മാസികയുടെ പ്രവര്‍ത്തകര്‍ മറുപടി നല്‍കിയത്. ലോകം മുഴുവന്‍ ചാര്‍ലി ഹെബ്ദോയുടെ ഒപ്പം അണിചേര്‍ന്ന് ഭീകരവാദത്തെ അപലപിക്കുകയും ചെയ്തു.
ചാര്‍ലി ഹെബ്ദോ വീണ്ടും ഇസ്ലാമിക മതവാദികളുടെ കണ്ണില്‍ കരടായി തീര്‍ന്നിരിക്കയാണ്. ഇറാനിലെ ഹിജാബ് വിവാദം ആ രാജ്യത്തെ മതഭരണകൂടത്തിനെതിരായ വന്‍ പ്രതിഷേധമായി തീര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഇറാന്‍ ഭരണകൂടം രംഗത്തു വന്നിരിക്കയാണ്.
കാര്‍ട്ടൂണുകളില്‍ പ്രതിഷേധിച്ച് ടെഹ് റാനിലെ ഫ്രഞ്ച് പ്രതിനിധിയെ ഇറാന്‍ വിളിച്ചു വരുത്തിയതായി ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച് വാരിക ഖമേനിയെക്കുറിച്ച് ഡസൻ കണക്കിന് കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് ഇറാനിലെ മത സദാചാര പോലീസിന്റെ കസ്റ്റഡിയിലായി സെപ്തംബറിൽ ഒരു യുവതി മരിച്ചതിനെ തുടർന്ന് ഇറാനിൽ അരങ്ങേറുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണയ്‌ക്കാൻ കഴിഞ്ഞ മാസം ആരംഭിച്ച മത്സരത്തിന്റെ ഭാഗമാണിതെന്ന് മാസിക അറിയിച്ചിരുന്നു.