ഹൈദരാബാദ് ബഞ്ചാര ഹിൽസിൽ നാലുവയസുകാരിയായ കിന്റർഗാർട്ടൻ വിദ്യാർത്ഥിനിയെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന രജനി കുമാർ ക്രൂരമായി ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. ബിഎസ്‌ഡി ഡിഎവി പബ്ലിക് സ്‌കൂളിലെ ഡ്രൈവറാണ് രജനി കുമാർ. ഇയാൾ കഴിഞ്ഞ രണ്ട് മാസമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പ്രിൻസിപ്പലിന്റെ ചേമ്പറിന് എതിർവശത്തുള്ള ലാബിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു.
കുഞ്ഞിന്റെ കഴുത്തു ഞെരുക്കി ശ്വാസം മുട്ടിച്ച ശേഷം താൻ മാനഭംഗം ചെയ്തത് ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പറയുന്നു.
കഴിഞ്ഞ രണ്ട് മാസമായി പെൺകുട്ടി വിഷാദാവസ്ഥയിൽ ആയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. തിങ്കളാഴ്ചയാണ് പെൺകുട്ടി മാതാപിതാക്കളുടെ മുന്നിൽ തുറന്നു പറഞ്ഞത്. ഡിജിറ്റൽ ക്ലാസ് റൂമിൽ ഡ്രൈവർ നടത്തിയ അതിക്രമത്തെ പറ്റി കുട്ടി വിവരിച്ചു. ചൊവ്വാഴ്ച കുട്ടി സ്‌കൂളിൽ വെച്ച് പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്തു . പെൺകുട്ടിയുടെ രക്ഷിതാക്കൾ ബഞ്ചാര ഹിൽസ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ചൊവ്വാഴ്ച സ്‌കൂളിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.
ലബോറട്ടറികളുടെ അറ്റകുറ്റപ്പണികൾ, സ്റ്റാഫ് അംഗങ്ങൾക്കായുള്ള ജോലികൾതുടങ്ങിയവ രജനി കൈകാര്യം ചെയ്യാറുണ്ടായിരുന്നുവെന്നും ഈ വഴിക്കാണ് പെൺകുട്ടിയുമായി ബന്ധം പുലർത്തിയതെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.