താന്‍ ഒരു “ബീഫ് ബോയ്” ആണെന്ന് ഒരു ദശാബ്ദം മുമ്പ് നടത്തിയിരുന്ന കമന്റിന്റെ പേരില്‍ നടന്‍ രണ്‍ബീര്‍ കബീറിനെതിരെയും ഭാര്യയും ഗര്‍ഭിണിയുമായ ആലിയഭട്ടിനെതിരെയും മധ്യപ്രദേശില്‍ ബജ്രംഗ്‌ദള്‍ വിദ്വേഷ പ്രതിഷേധം. ക്ഷേത്രനഗരമായ ഉജ്ജയിനിയില്‍ പ്രശസ്‌തമായ മഹാകാല്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയ താര ദമ്പതിമാര്‍ക്ക് അത് സാധിക്കാതെ മടങ്ങേണ്ടി വന്നു. ചൊവ്വാഴ്‌ച രാത്രിയായിരുന്നു സംഭവം. 2011-ല്‍ രണ്‍ബീര്‍ നടത്തിയെന്നു പറയുന്ന “ഞാന്‍ വലിയൊരു ബീഫ് ഫാനാണ്” എന്ന പ്രസ്‌താവന പൊക്കിപ്പിടിച്ചായിരുന്നു സംഘപരിവാരത്തിന്റെ പ്രതിഷേധം.
എന്നാൽ കാവി ബ്രിഗേഡിന് ഫലത്തിൽ ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര “അവരെ ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിൽ നിന്ന് ആരും തടഞ്ഞില്ലെന്നും നാട്ടുകാരുടെ അഭ്യർത്ഥന അവഗണിച്ച് അവർ തന്നെ അവിടെ പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു”വെന്നും പ്രതികരിച്ചു.
“പ്രതിഷേധവും ദമ്പതികൾ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താത്തതും വ്യത്യസ്ത വിഷയങ്ങളാണ്. പ്രാദേശിക ഭരണകൂടവും പോലീസും മതിയായ സുരക്ഷ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടും വ്യക്തിപരമായ കാരണങ്ങളാലാണ് അവർ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താതിരുന്നത് “–തീവ്ര വലതുപക്ഷ ഹിന്ദു പിന്തുണാ നിലപാടിന് പേരുകേട്ട മന്ത്രി കൂട്ടിച്ചേർത്തു.
താര ദമ്പതിമാരെ പ്രത്യേകമായി ഉപദേശിക്കാൻ മന്ത്രി മടിച്ചില്ല.– ” ആരായാലും രൺബീറോ മറ്റാരെങ്കിലുമോ ആകട്ടെ, ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ കലാകാരന്മാർ ഒഴിവാക്കണം.”