കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുറത്തുവിടില്ലെന്നും എന്നാൽ ആവശ്യക്കാർക്ക് നേരിട്ട് പരിശോധിക്കാമെന്നും ആവർത്തിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രി. പിസിസികളെയോ എഐസിസിയിലെ തിരഞ്ഞെടുപ്പ് അതോറ്റിറ്റി ഓഫിസിനെയോ സമീപിച്ച് പട്ടിക പരിശോധിക്കാം. എല്ലാ പ്രതിനിധികൾക്കും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഐഡി കാർഡുകൾ വിതരണം ചെയ്യുമെന്നും മധുസൂദൻ മിസ്ത്രി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയ കത്ത്, ഈ വിഷയത്തിൽ പരാതി ഉന്നയിച്ച ശശി തരൂർ അടക്കം അഞ്ച് എംപിമാർക്കും അയച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും 9,000 പ്രതിനിധികളുടെ പട്ടിക സെപ്തംബർ 20 മുതൽ എഐസിസി ഓഫീസിൽ കാണാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവ് മധുസൂദൻ മിസ്ത്രി അറിയിച്ചു.
നാമനിർദേശ പത്രികയിൽ ഒപ്പുവെച്ച് ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറുന്ന മുറയ്ക്ക് പ്രതിനിധികളുടെ മുഴുവൻ പട്ടികയും ലഭിക്കുമെന്നും അദ്ദേഹം എംപിമാർക്ക് അയച്ച കത്തിൽ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഡെലിഗേറ്റ് തിരിച്ചറിയൽ കാർഡ് ലഭ്യമാണോയെന്ന് പരിശോധിക്കണമെന്നും മിസ്ത്രി പറഞ്ഞു. സാധുവായ തിരിച്ചറിയൽ കാർഡുള്ളവരെ മാത്രമേ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രികയിൽ ഒപ്പിടാൻ അനുവദിക്കൂ- മിസ്ത്രി തന്റെ കത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് 10 പ്രതിനിധികളുടെ പേരുകൾ പരിശോധിക്കാമെന്ന് മിസ്ത്രി പറഞ്ഞു. പ്രതിനിധികളുടെ പേരുകൾ അറിയാതെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള ഉത്കണ്ഠ ഇതോടെ പരിഹരിക്കും. നാമനിർദ്ദേശം ഒപ്പിട്ട് ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് കൈമാറിയാൽ അവർക്ക് ഡെലിഗേറ്റുകളുടെ മുഴുവൻ പട്ടികയും ലഭിക്കും -മിസ്ത്രി പറഞ്ഞു.
ക്യൂആർ കോഡുള്ള ഐഡി കാർഡുകൾ അടക്കം തയാറാക്കിയതിനാൽ മറുപടി തൃപ്തികരമെന്ന് ശശി തരൂരും കാർത്തി ചിദംബരവും പ്രതികരിച്ചു. ഏറ്റുമുട്ടലല്ല വ്യക്തത തേടുകയാണ് ചെയ്തതെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.