തനിക്ക് കാന്‍സര്‍ ആണെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. ആഗോളതാപനത്തെക്കുറിച്ചും താൻ വളർന്ന അയൽപക്കമായ ഡെലവെയറിലെ ക്ലേമോണ്ടിന് സമീപമുള്ള എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ഉദ്‌വമനത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് യു.എസ്പ്രസിഡന്റ് തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതായി വാർത്ത വന്നത്.
മസാച്യുസെററ്‌സിലെ ഒരു പഴയ കല്‍ക്കരി പ്ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ ഡെലവെയറിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗനിരക്കെന്ന് ബൈഡന്‍ പറഞ്ഞു. എണ്ണ ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്നുളള ദ്രവമാലിന്യം അന്തരീക്ഷത്തില്‍ കലര്‍ന്നതു കൊണ്ടാണ് തനിക്കും ഒപ്പം വളര്‍ന്ന പലര്‍ക്കും കാന്‍സര്‍ ബാധിച്ചതെന്ന കാര്യവും ബൈഡന്‍ പറഞ്ഞതോടെയാണ് ബൈഡന് കാന്‍സര്‍ ആണെന്ന വാര്‍ത്ത കാട്ടുതീ പോലെ ലോകത്താകെ പടര്‍ന്നത്. ബൈഡന്റെ ആരോഗ്യാവസ്ഥയില്‍ ലോകം ഞെട്ടിയെന്നു മാത്രമല്ല ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രാര്‍ഥനകളും ഉയര്‍ന്നു.
സംഭവം വന്‍ വാര്‍ത്തയായതോടെ വൈറ്റ് ഹൗസ് വിശദീകരണവുമായി വന്നു. ബൈഡന്‍ തനിക്ക് നേരത്തെ ബാധിച്ചിരുന്ന തൊലിപ്പുറത്തുള്ള മാരകമല്ലാത്ത കാന്‍സറിനെക്കുറിച്ചായിരുന്നു പറഞ്ഞത് എന്നാണ് വിശദീകരിക്കപ്പെട്ടത്. പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് തന്റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്‌ത കാന്‍സറിനെക്കുറിച്ചാണ് ബൈഡന്‍ സംസാരിച്ചതെന്നും അത് ഇപ്പോള്‍ തനിക്ക് കാന്‍സര്‍ ആണെന്ന് പറഞ്ഞതായി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
പ്രസിഡന്റ് സ്ഥാനം ആരംഭിക്കുന്നതിന് മുമ്പ് ശസ്ത്രക്രിയയിലൂടെ മെലനോമ അല്ലാത്ത നിരവധി ചർമ്മ കാൻസറുകൾ ബൈഡൻ നീക്കം ചെയ്തിട്ടുണ്ട്. ഈ മുറിവുകൾ പൂർണ്ണമായും ഇല്ലാതായി. ഡെർമറ്റോളജിക് നിരീക്ഷണത്തിനായി ശരീരത്തിന്റെ മൊത്തം ചർമ്മ പരിശോധന നടത്തിയിരുന്നു .നിരവധി ചെറിയ ഭാഗങ്ങൾ ലിക്വിഡ് നൈട്രജൻ ക്രയോതെറാപ്പി ഉപയോഗിച്ച് ചികിത്സിച്ചു. ഇപ്പോൾ ചർമ്മ കാൻസർ സംശയിക്കാവുന്ന കാര്യങ്ങൾ ഒന്നുമില്ല. ബയോപ്‌സികൾ ആവശ്യമില്ല — വൈറ്റ് ഹൗസ് റിപ്പോർട്ടിൽ പറയുന്നു.