എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സിപിഎം സെക്രട്ടേറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ ആക്രമണം യുഡിഎഫ് ആണെന്ന് പറയുന്നു. നേരത്തെ തയാറാക്കി വച്ച പ്രസ്താവനയാകാം ഇതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയാണ് അക്രമം അഴിച്ചു വിട്ടത്. അതിന് കൃത്യമായ തെളിവുകളുണ്ട്.
എന്നാല്‍ എകെജി സെന്ററിന് നേര്‍ക്കുണ്ടായ അക്രമം ആരാണ് ചെയ്തത് എന്ന് ഒരാള്‍ക്കും കൃത്യമായ അറിവില്ല. അറിയാതെ കോണ്‍ഗ്രസ് ആണ് യുഡിഎഫ് ആണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്.
കഴിഞ്ഞ ഒരുമാസത്തിനിടെ 40, 42 കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. നാല് ഓഫീസിന് ബോംബെറിഞ്ഞു. അഞ്ച് ഓഫീസ് കത്തിച്ചു. പയ്യന്നൂരിലെ ഗാന്ധി മന്ദിരം തകര്‍ത്തു. ആക്രമണം പോലീസ് അന്വേഷിക്കട്ടെ.
പോലീസ് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുന്നതിന് മുമ്പ് കുറ്റവാളി കോണ്‍ഗ്രസാണ്, യുഡിഎഫാണ് എന്നു തീരുമാനിക്കുന്നത് ശരിയല്ല.
രാഹുല്‍ഗാന്ധി വരുന്ന ഈ ദിവസം തന്നെ, അതും പ്രത്യേകം റിക്വസ്റ്റ് നടത്തി അസംബ്ലി വരെ മാറ്റിവച്ച ദിവസം കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് നേര്‍ക്ക് ബോംബ് എറിയുമെന്ന് സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.