മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനം നിരോധിച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ നിക്കരാഗ്വ സർക്കാർ കൽനടയായി കോസ്റ്ററിക്കയിലേക്ക് അയച്ചു.18 കന്യാസ്ത്രീകളെയാണ് കാൽനടയായി അയൽരാജ്യത്തേക്ക് അയച്ചത്.
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നാടുകടത്തൽ. പോലീസിന്റെയും എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയായിരുന്നു കന്യാസ്ത്രീകളെ അതിർത്തിയിൽ എത്തിച്ചത്.
1988 മുതൽ ദാരിദ്ര സമൂഹത്തിനിടയിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ സന്യാസിനീസമൂഹം ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, അഗതി മന്ദിരങ്ങൾ, കുട്ടികൾക്കായി നഴ്സറികൾ എന്നിവ നടത്തിയിരുന്നു.
വിദേശ സംഭാവന നിയമം കർശനമാക്കിയ നിക്കരാഗ്വ 2018ന് ശേഷം ഇരുനൂറിലേറെ സംഘടനകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. നോരോധിച്ചവയിൽ പലതും സർക്കാരിനെ പരസ്യമായി വിമർശിച്ചവയാണ്.
നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കത്തോലിക്കാ സഭ പരസ്യമായി എതിർത്തിരുന്നു. കലാപത്തിനു പ്രേരണ നൽകുന്നവരായാണ് കത്തോലിക്കരെ ഒർട്ടേഗ സർക്കാർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ വത്തിക്കാൻ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു.