കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നൽകണമെന്ന ആവശ്യം ഗവർണർ തള്ളി. ചാൻസലർ നടത്തേണ്ട നാമനിർദേശങ്ങൾ എങ്ങനെ സർവകലാശാല നിർവഹിക്കുമെന്നതിൽ വിശദീകരണം നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാലയിലെ 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചു കൊണ്ട് സർവകലാശാല തീരുമാനമെടുത്തതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ കോടതിയെ സമീപിച്ചിരുന്നു.
കോടതി പുന:സംഘടന അംഗീകരിക്കാൻ തയ്യാറായില്ല. ചാൻസിലറുടെ ഉത്തരവാദിത്വത്തിൽപെട്ട കാര്യമായതിനാൽ ഗവർണറുടെ അംഗീകാരമില്ലാതെ പുനഃസംഘടന സാധ്യമല്ലെന്നായിരുന്നു കോടതി വിധി.
ഇതിന് ശേഷമാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന ഗവർണറുടെ അംഗീകാരത്തിനായി വന്നത്. എന്നാൽ 72 ബോർഡ് ഓഫ് സ്റ്റഡീസിന്റെ നാമനിർദേശവും ഗവർണർ തള്ളുകയായിരുന്നു.