യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.വാട്സ് ആപ്പിൽ പ്രചരിക്കുന്ന പരാതി പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകൾക്ക് എതിരായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു..
‘‘ക്യാംപിൽ പങ്കെടുത്ത എല്ലാ പെൺകുട്ടികളോടും, തിരുവനന്തപുരത്തുനിന്നുള്ള പെൺകുട്ടികളാണെന്നാണ് വാർത്തകൾ വരുന്നത്, ആരായാലും അവരോട് ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വഴിപ്പെടരുതെന്നും പരാതിപ്പെടണമെന്നുമാണ് നിലപാട്. ഏതെങ്കിലും പെൺകുട്ടിയെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ അപമാനിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിൽ അത് എഴുതിവാങ്ങി പൊലീസിനു കൈമാറാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പാർട്ടിക്ക് കർശനമായ നിലപാടാണുള്ളത്.’’ – സതീശൻ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിനിടെ വനിതാ നേതാവ് പീഡിപ്പിക്കപ്പെട്ടു എന്ന പരാതി പീഡന പരാതി ചെറിയൊരു ചർച്ചയാണെന്നും അതേക്കുറിച്ച് പഠിച്ചിട്ടില്ലെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചത്. ചിന്തൻ ശിവിറിലെ പീഡന പരാതിയിൽ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചിന്തൻ ശിബിരത്തിനിടയിലെ പീഡനപരാതി വലിയ ചർച്ചയായല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദ്യത്തിന്, ‘‘അതൊരു ചെറിയ ചർച്ചയാണ്. ഞാൻ ആ വിഷയം പഠിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിനോട് അതേക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ട്’’ – എന്നാണ് കെ.സുധാകരൻ പറഞ്ഞത്.
പാലക്കാട് ചേർന്ന ചിന്തിൻ ശിബിറിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പരാതി യൂത്ത് കോൺഗ്രസ് നേതൃത്വത്തിനു നൽകിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.
ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിൻറെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്‍റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.
എന്നാൽ നടന്നിട്ടില്ലന്നും ആരും പരാതി നൽകിയിട്ടില്ലന്നുമാണ് യൂത്ത് കോൺഗ്രസിന്റെ വാദം. യുവതിയെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാനും നിഷേധിക്കാനുമുള്ള നീക്കമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അതേസമയം യൂത്ത് കോൺഗ്രസ് ചിന്തന്‍ ശിബിരിനിടെ തനിക്ക് നേരെ ഉയര്‍ന്ന പീഡന പരാതി വ്യാജമെന്നാണ് ആരോപണ വിധേയനായ വിവേക് നായര്‍ പ്രതികരിച്ചത്. പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരാണെന്ന് വിവേക് പറഞ്ഞു. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്പെന്‍റ് ചെയ്‍തതെന്നും വിവേക് വിശദീകരിച്ചു.