ശ്രീലങ്കയിലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയൊരു ദുരവസ്ഥയുടെ വക്കിലേക്ക് രാജ്യം പോകുന്നതായി റിപ്പോര്‍ട്ട്. വീട് പുലര്‍ത്തുന്നതിനായി സ്‌ത്രീകള്‍ ലൈംഗികത്തൊഴിലേക്ക് കൂടുതലായി തിരിയുന്നതായി ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. ടെക്‌സ്‌റ്റൈൽ മേഖലയിൽ ജോലി നഷ്‌ടമായതോടെ സ്ത്രീകൾ ഇപ്പോൾ ലൈംഗികത്തൊഴിലാളികളാകാൻ നിർബന്ധിതരാകുന്നതായിട്ടാണ് വാർത്ത. ലൈംഗികത്തൊഴിലവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ശ്രീലങ്കന്‍ സംഘടനയായ സ്റ്റാന്‍ഡ് അപ് മൂവ്‌മെന്റ് ലങ്ക പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏതാനും മാസമായി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്‌ത്രീകളുടെ എണ്ണം 30 ശതമാനം വര്‍ധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വെല്‍നസ് ക്ലിനിക്കുകള്‍, സ്‌പാകള്‍ എന്നിവകള്‍ കേന്ദ്രീകരിച്ചാണ് പുതിയ ലൈംഗിക വാണിഭം അരങ്ങേറുന്നത്. തങ്ങളുടെ കുടുംബത്തിന് മൂന്ന് നേരം ആഹാരം ലഭ്യമാക്കാനുള്ള ഏക പോംവഴി ലൈംഗീക വൃത്തി വഴിയുള്ള വരുമാനം മാത്രമാണെന്ന് പലരും പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍ മേഖലയിലെ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട സ്‌ത്രീത്തൊഴിലാളികളാണ് കൂടുതലായി ലൈംഗികവൃത്തിയിലേക്ക് തിരിയുന്നതത്രേ. തുണി വ്യവസായത്തില്‍ ജോലി ചെയ്‌തിരുന്നവര്‍ ഉപജീവനത്തിനായി സെക്‌സ് വര്‍ക്ക് ചെയ്യുകയാണെന്ന് തിരിച്ചറിയുന്നതായി എസ്.യു.എം.എല്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷില ദണ്ഡേനിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ലങ്കയിലെ ഭൂരിഭാഗം ആളുകളും ഭക്ഷണം, ഇന്ധനം, അവശ്യവസ്തുക്കൾ എന്നിവയ്ക്കായി വൻ ജീവിത പോരാട്ടത്തിലാണ്. രാജ്യത്തെ അഭൂതപൂർവമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 22 ദശലക്ഷം ശ്രീലങ്കക്കാർ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്.