ആക്ടീവിസ്‌റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഢന പരാതി.. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കോഴിക്കോട് സ്വദേശിനിയായ യുവ എഴുത്തുകാരിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2020-ല്‍ കവിതാ ക്യാമ്പില്‍ വെച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഇതോടെ സിവിക്കിനെതിരെയുള്ള പീഡനക്കേസുകളുടെ എണ്ണം രണ്ടായി. എഴുത്തുകാരൻ ഒളിവിൽ തുടരുകയാണ്. സിവിക് സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇദ്ദേഹം ചെന്നൈയിലാണെന്ന് അടുപ്പമുള്ളവര്‍ സംശയിക്കുന്നു. അതിനിടെ ലൈംഗിക അതിക്രമകേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഹർജിയിൽ ആഗസ്റ്റ് 2 ന് കോഴിക്കോട് ജില്ലാ കോടതി വിധി പറയും. സിവിക് ചന്ദ്രനെതിരെ കൂടുതൽ പരാതിയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നേരത്തെ യുവ എഴുത്തുകാരിയുടെ പരാതി വന്നതിനെത്തുടര്‍ന്നാണ് സിവിക് ഒളിവില്‍ പോയതും തുടര്‍ന്ന് യുവതി കേസ് കൊടുത്തതും. ഇതിലാണ് മുന്‍കൂര്‍ ജാമ്യത്തിന് സിവിക് ശ്രമിച്ചത്. ഏപ്രില്‍ മാസം യുവതിയുടെ ഒരു പുസ്‌തക പ്രസാധനത്തിന് സഹായിക്കാമെന്ന വാഗ്‌ദാനവുമായി ബന്ധപ്പെട്ടാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് ആദ്യത്തെ പരാതി. സിവിക് ചന്ദ്രന്‍ അഡ്‌മിനായ നിലാനടത്തം എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് കവയിത്രിയായ യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രന്‍ പ്രസാധകനായ പാഠഭേദം മാസികാ പ്രസ്ഥാനത്തിനും യുവതി പരാതി നല്‍കി. പക്ഷേ തനിക്ക് നീതി കിട്ടിയില്ലെന്ന് പരാതിപ്പെട്ടുകൊണ്ട് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം നടപടി സ്വീകരിച്ചില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു. സാംസ്‌കാരിക പ്രവർത്തകർ അടക്കം നൂറ് പേർ ചേർന്ന് സിവിക്കിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.