തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇനി അവര്‍ക്കിഷ്ടപ്പെട്ട ഉള്‍നാടന്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓട്ടിക്കാം-അതിനുള്ള ഇന്ധനച്ചെലവ് വഹിച്ചാല്‍ മാത്രം മതി. ബസ്സും ഒപ്പം ഡ്രൈവറെയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സി. നല്‍കും. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാനാകും.
ഗ്രാമവണ്ടികളെന്നാണ് ഈ ബസ്സുകള്‍ അറിയപ്പെടുക. പദ്ധതിയുടെ സംസ്ഥാന തല ഉദ്‌ഘാടനം തിരുവനന്തപുരത്ത് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വ്വഹിച്ചു. ആദ്യസര്‍വ്വീസ് പാറശ്ശാലയില്‍ ആരംഭിച്ചു. ട്രാന്‍സ്‌പോര്‍ട് വകുപ്പു മന്ത്രി ആന്റണി രാജു സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്‌തു. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
അടുത്ത മാസം മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്ത്, തൃശ്ശൂരിലെ എളവള്ളി പഞ്ചായത്ത്, ആലപ്പുഴയിലെ പത്തിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലും ഗ്രാമവണ്ടികളുടെ സർവീസ് ആരംഭിക്കും. നിലവിൽ ഇന്ധന ചെലവിന് പോലും വരുമാനമില്ലാത്ത സർവീസുകളാണ് ഗ്രാമവണ്ടി സർവീസ് ആക്കി മാറ്റുന്നത്. ഈ സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലോ, അതിന് ആവശ്യമായ തുകയോ തദ്ദേശ സ്ഥാപനങ്ങൾ നൽകും.
ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിംഗ് സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് വഹിക്കുക. വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർ പാർട്സുകൾ, ഇൻഷുറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസി വഹിക്കും.സ്പോൺസൺ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യും.