കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ഗോവയിൽ അനധികൃത ബാർ നടത്തിയെന്നാരോപിച്ച് കോൺഗ്രസ് ചെയ്ത ട്വീറ്റുകളും വിഡിയോകളും റീട്വീറ്റുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ ജയ്റാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നീ കോൺഗ്രസ് നേതാക്കളോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ നടപടി.
ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടു. കോൺഗ്രസ് നേതാക്കൾ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇവ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞു. വസ്തുതകൾ പരിശോധിക്കാതെയാണ് പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. കോടതിക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കുമെന്ന് കോടതിയുടെ ഉത്തരവിനു പിന്നാലെ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.