വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് സഭയ്ക്കുള്ളിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ വർഷകാല സമ്മേളന കാലയളവിൽ മുഴുവൻ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്ലക്കാർഡുകൾ പിടിച്ച് പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ ഓം ബിർള നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മാണിക്കം ടാഗോർ, ജ്യോതിമണി, രമ്യാ ഹരിദാസ്, ടിഎൻ പ്രതാപൻ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപിമാർ. ആഗസ്റ്റ് 12 ന് സമ്മേളനം അവസാനിക്കുന്ന മുഴുവന്‍ കാലത്തേക്കുമാണ് സസ്‌പെന്‍ഷന്‍
സ്പീക്കറുടെ നടപടിക്ക് ശേഷവും നാലുപേരും പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം എത്തി മുദ്രാവാക്യം വിളിച്ചു. എംപിമാരിൽ ചിലരെ സസ്‌പെൻഡ് ചെയ്ത് ഭീഷണിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പറഞ്ഞു. “ഞങ്ങളുടെ എംപിമാർ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കാനാണു ശ്രമിച്ചത് എന്ന് പാർട്ടി വക്താവ് പറഞ്ഞു.
ഗ്യാസ് സിലിണ്ടറിന്റെ വിലക്കയറ്റം, മൈദ, മോര് തുടങ്ങിയ ഇനങ്ങളിൽ ജിഎസ്ടി ഏർപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ആണ് എംപിമാർ പ്ലക്കാർഡുകൾ ഉയർത്തിയത് . ഈ വിഷയങ്ങളിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അപ്പോൾ അനുവദിച്ചില്ല.
3 മണിക്ക് ശേഷം ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ സഭയ്ക്കുള്ളിൽ പ്ലക്കാർഡ് പ്രതിഷേധം വെച്ചുപൊറുപ്പിക്കില്ലെന്നും സ്പീക്കർ, പ്രതിപക്ഷ എംപിമാർക്ക് മുന്നറിയിപ്പ് നൽകി.
“നിങ്ങൾക്ക് പ്ലക്കാർഡുകൾ കാണിക്കണമെങ്കിൽ അത് സഭയ്ക്ക് പുറത്ത് ചെയ്യൂ. ചർച്ചകൾക്ക് ഞാൻ തയ്യാറാണ്, എന്നാൽ എന്റെ ദയ ബലഹീനതയാണെന്ന് കരുതരുത്,” സ്പീക്കർ പറഞ്ഞു.