തമിഴ്നാടിലെ തിരുവള്ളൂർ കീഴ്ചേരിയിൽ രാവിലെ സ്കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി . തിരുത്തണി തെക്കളൂർ സ്വദേശികളായ പൂസനം–മുരുകമ്മാൾ ദമ്പതികളുടെ മകളായ പി. സരള (17)ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് സരള. പോസ്റ്റുമോർട്ടം നടപടികൾക്കായി പെൺകുട്ടിയുടെ മൃതദേഹം തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച സരള അവർ ഭക്ഷണം കഴിക്കാൻ പോയ സമയം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതായാണ് പറയപ്പെടുന്നത്. എന്നാൽ വിഷം കഴിച്ചാണ് സരള മരിച്ചതെന്ന് സ്കൂൾ അധികൃതർ പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപു കള്ളക്കുറിച്ചിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം കലാപമായി മാറിയിരുന്നു. സമാനമായ സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വലിയ മുന്‍കരുതലിലാണ് തിരുവള്ളൂരില്‍. സായുധസേനയുടെ വന്‍ സന്നാഹം തന്നെ പ്രദേശത്തെ വലയം ചെയ്‌തിട്ടുണ്ട്.