മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ടതിന്റെ പേരില്‍ ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ ഇ.പി.ജയരാജനെ മൂന്നു ആഴ്‌ചയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ സഞ്ചാരവിലക്കേര്‍പ്പെടുത്തി. ഇതിനോട് പ്രതികരിച്ച ജയരാജന്‍ താന്‍ ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും നടന്നു പോയാലും ആ കമ്പനിയുടെ വിമാനത്തില്‍ സഞ്ചരിക്കില്ലെന്നും പ്രസ്‌താവിച്ചു.
“ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണ്, ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തത്. ഇനി താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുമായി ഒരു ബന്ധവും ഇനി ഇല്ല “- ജയരാജൻ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്തപ്പോൾ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയിൽനിന്ന് താൻ തടഞ്ഞതിനാൽ മുഖ്യമന്ത്രിക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കിൽ ഇൻഡിഗോ കമ്പനിക്കു കളങ്കം ഉണ്ടായേനേ. ഇതു വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനല്ല ഇൻഡിഗോയ്ക്കു താൽപര്യം. മാന്യമായി സർവീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇൻഡിഗോ കമ്പനിയിൽ യാത്ര ചെയ്തില്ലെങ്കിൽ തനിക്ക് ഒന്നുമില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്‌കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്‍കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇപി പറഞ്ഞു. കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ ഒരു പക്ഷേ ഏറ്റവും അധികം യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. ഇനി നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല – ജയരാജന്‍ വ്യക്തമാക്കി.