പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ. എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു വ്യക്തമായ മുൻതൂക്കം. ബിജെപി, ജെഡിയു, അണ്ണാ ഡിഎംകെ, ബിജെഡി, ബിഎസ്പി, വൈഎസ്ആർ കോൺഗ്രസ്, അപ്നാദൾ, ശിവസേന, ശിവസേന (വിമതപക്ഷം), ജെഎംഎം, ടിഡിപി, പട്ടാളിമക്കൾ കക്ഷി, നാഗാ പീപ്പിൾസ് പാർട്ടി, ഇൻഡിജീനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര, ശിരോമണി അകാലിദൾ ഉൾപ്പെടെ 38 പാർട്ടികളുടെ പിന്തുണ ദ്രൗപദി മുർമുവിന് ഉണ്ട്. നിലവിൽ ആകെ വോട്ടു മൂല്യത്തിൽ 60 ശതമാനത്തിൽ കൂടുതൽ ദ്രൗപദി നേടും എന്നാണ് കണക്ക് . നാളെ കൂടുതൽ വോട്ടുകൾ കിട്ടാനും ഇടയുണ്ട്. പല പല ചെറിയ കക്ഷികളും സ്വതന്ത്രരും വോട്ട് അനുകൂലമായി ചെയ്യാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. റാം നാഥ് കോവിന്ദിനു കിട്ടിയത്ര വോട്ട് പക്ഷേ ദ്രൗപദിക്ക് കിട്ടില്ലെന്ന വാദം മറ്റൊരു വശത്ത് ഉയരുന്നുണ്ട്. കഴിഞ്ഞ തവണ പിന്തുണച്ചിരുന്ന പല കക്ഷികളും ഇത്തവണ എന്‍.ഡി.എ.ക്ക് പിന്തുണ നല്‍കിയിട്ടില്ല എന്നതാണിതിനു കാരണം. തീരുമാനം വ്യക്തമാക്കാത്ത 12 പാർട്ടികൾ ഉണ്ട്. ശിരോമണി അകാലിദൾ അമൃത്‌സർ, സ്വാഭിമാനപക്ഷ, ഐഎൻഎൽഡി, റവല്യൂഷനറി ഗോവൻസ് പാർട്ടി, ഭാരതീയ ട്രൈബൽ പാർട്ടി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, സോറം പീപ്പിൾസ് മൂവ്മെന്റ്, ഗോവ ഫോർവേഡ് പാർട്ടി, ബഹുജൻ വികാസ് അഘാഡി ആൻഡ് പെസന്റ്സ് വർക്കേഴ്സ് പാർട്ടി ഓഫ് ഇന്ത്യ, പ്രഹർ ജനശക്തി പാർട്ടി, ഇന്ത്യൻ സെക്കുലർ പാർട്ടി എന്നിവ ആണ് അവ .
ആകെ വോട്ടു മൂല്യം 10,86,431 ആണ്. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദിക്ക് ലഭിക്കാവുന്ന വോട്ടു മൂല്യം 6.61 ലക്ഷത്തിനു മുകളിലാണ്.
പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ലഭിക്കാവുന്ന വോട്ടു മൂല്യം 4.19 ലക്ഷമോ അതിൽ അധികമോ വരും എന്നും പറയുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്പി, ആർജെഡി, ആം ആദ്മി, ആർഎൽഡി, സിപിഐഎംഎൽ, മുസ്‍ലിം ലീഗ്, നാഷനൽ കോൺഫറൻസ്, വിടുതലൈ ചിരുതായിഗൽ കക്ഷി, എംഡിഎംകെ, ആർഎസ്പി, എഐഎംഐഎം, എഐയുഡിഎഫ്, റായ്ജോർ ദൾ, മനിതനേയ മക്കൾ കക്ഷി, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ്(ബി), കൊങ്ങുദേശ മക്കൾ കക്ഷി, ആർഎംപി, കോൺഗ്രസ് സെക്കുലർ (സിഎസ്), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, നാഷനൽ സെക്കുലർ കോൺഫറൻസ്, നാഷനലിസ്റ്റ് കോൺഗ്രസ് കേരള ഉൾപ്പെടെ 33 പാർട്ടികളുടെ പിന്തുണ യശ്വന്ത് സിൻഹയ്ക്കു ഉണ്ട്.
നാളെ രാവിലെ 10 മുതൽ 5 വരെ വോട്ടിങ് നടക്കും. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലുമാണു വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ 21നു നടക്കും. 94 പേർ നാമനിർദേശ പത്രിക നൽകിയിരുന്നെങ്കിലും ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയും മാത്രമേ മത്സരരംഗത്ത്ഉള്ളൂ.