എം.എം.മണി നിയമസഭയില്‍ കെ.കെ.രമയെ അപമാനിച്ചെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ മണിക്കെതിരെ വംശീയ അധിക്ഷേപം. മണിയുടെ തലയുടെ ചിത്രം ഒരു ചിമ്പാന്‍സിയുടെ ഉടലിനോട് ചേര്‍ത്ത രീതിയിലുള്ള കട്ടൗട്ടുമായിട്ടായിരുന്നു പ്രകടനം. മണിക്കെതിരെ മോശം പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങളും വിളിക്കപ്പെട്ടു. ഇത് വിവാദമായപ്പോള്‍ കട്ടൗട്ട് മുക്കി. പിറകെ ഖേദപ്രകടനവുമായി മഹിളാകോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നു. ” മാര്‍ച്ചില്‍ ഉപയോഗിച്ച ബോര്‍ഡ് എം.എം മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ രീതിയല്ല.
നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോര്‍ഡ് കൊണ്ടു വന്നത്. അല്ലാതെ മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ അത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു “– മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.