രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് തകർത്ത കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 200 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
ഓഫീസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടിരുന്നു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. താത്കാലിക നടത്തിപ്പിനായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചത്.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ കർശന നടപടിക്ക് തീരുമാനിച്ചത്. ദേശീയ തലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ് എഫ് ഐയോട് ആവശ്യപ്പെട്ടിരുന്നു.
ജൂൺ 24 ന് ആണ് പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയത്. മാർച്ചിന് പിന്നാലെ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി ഫർണിച്ചറുകൾ അടക്കം അടിച്ച് തകർക്കുയായിരുന്നു.