തൃക്കാക്കര എല്ലാ രാഷ്ട്രീയ ജ്യോല്‍സ്യന്‍മാര്‍ക്കും തല പുകയ്‌ക്കാനുള്ള വിഷയമാകുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ആരെ തുണയ്‌ക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ കൂടുതല്‍ സ്‌ത്രീകളാണ്. കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ഥി വൈകാരികമായി വോട്ടു ചോദിച്ച ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്‌തവരില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്‌ത്രീകളുടെ എണ്ണമാണ് കൂടുതല്‍.
ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് ആണ് തൃക്കാക്കരയിലെ ആകെ വോട്ടര്‍മാര്‍. ഇവരില്‍ വോട്ടു ചെയ്‌തത് 1,35,320 പേര്‍. ആകെയുള്ള 95,274 പുരുഷന്‍മാരില്‍ 67,152 പേര്‍ വോട്ടു ചെയ്‌തപ്പോള്‍ വോട്ടു രേഖപ്പെടുത്തിയ സ്‌ത്രീകളുടെ എണ്ണം 68,167 ആണ്. മൊത്തം സ്‌ത്രീവോട്ടര്‍മാരുടെ എണ്ണം സ്‌ത്രീകളാണ് കൂടുതല്‍–ഒരു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത് സ്‌ത്രീവോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്.
സ്‌ത്രീവോട്ടര്‍മാരുടെ എണ്ണം മണ്ഡലത്തില്‍ പുരുഷന്‍മാരുടെതിനേക്കാള്‍ അധികമാണെങ്കിലും ശതമാനക്കണക്ക് നോക്കിയാല്‍ പുരുഷന്‍മാരുടെ അത്രയും ശതമാനം സ്‌ത്രീകള്‍ വോട്ടു ചെയ്‌തിട്ടില്ല. പക്ഷേ എണ്ണക്കണക്കില്‍ സ്‌ത്രീകളാണ് കൂടുതല്‍ വോട്ടു ചെയ്‌തിരിക്കുന്നത്. വോട്ടു രേഖപ്പെടുത്തിയ സ്‌ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ അധികമായത് ഉമ തോമസിന് അനുകൂലമാകുമെന്ന് കരുതന്നവര്‍ ഉണ്ട്.
പുരുഷന്‍മാരുടെ വോട്ട് കുറഞ്ഞതില്‍ ട്വന്റി ട്വന്റി സ്വാധീനവും ഉണ്ടെന്ന് ഊഹിക്കപ്പെടുന്നു. ട്വന്റി ട്വന്റി വോട്ടു ചെയ്യാതെ മാറി നിന്നതാണ് പുരുഷ വോട്ടര്‍മാര്‍ കുറയാന്‍ കാരണമെന്നും പൊതുവെ പോളിങ് ഉയരാതിരുന്നതിന് കാരണമെന്നും സംശയിക്കപ്പെടുന്നു.
മണ്ഡലത്തെ ഇളക്കി മറിച്ച പ്രചാരണവും, സംസ്ഥാന മുഖ്യമന്ത്രി മുതല്‍ സകല വി.ഐ.പി.കളുടെയും സാന്നിധ്യവും ഉള്‍പ്പെടെ വന്‍ തോതില്‍ ഇളക്കി മറിച്ചിട്ടും തൃക്കാക്കരയുടെ വോട്ടു മനസ്സ് വലുതായി ആവേശം കൊണ്ടില്ല എന്നത് കുറഞ്ഞു നില്‍ക്കുന്ന പോളിങ് ശതമാനത്തില്‍ നിന്നും വ്യക്തമാണ്. ഇടതു പക്ഷത്തിന് പ്രതികൂലമാകാവുന്ന ഘടകമാണ് ഇതെന്ന് ചില രാഷ്ട്രീയഗണിതങ്ങള്‍ അനുമാനിക്കുന്നു.
എന്നാല്‍ വീടുകളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ എത്തി വ്യാപകമായി വോട്ടു ചോദിച്ചത് മണ്ഡലത്തിലെ സ്‌ത്രീകളുടെ വോട്ടുകള്‍ ഗണ്യമായി ഇടതുപക്ഷത്തിന് മറിയാനിടയാക്കിയിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.