കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ 2 ന് രാഹുൽ ഗാന്ധിയോടും ജൂൺ എട്ടിന് സോണിയ ഗാന്ധിയോടും ഇഡിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്വിറ്റി ഇടപാടിൽ 2000 കോടിയിലധികം രൂപയുടെ സ്വത്ത് ദുരുപയോഗം ചെയ്തെന്നാണ് നാഷണൽ ഹെറാൾഡ് കേസ്.
കേസ് 2015ൽ അന്വേഷണ ഏജൻസി അവസാനിപ്പിച്ചതായി കോൺഗ്രസ് അവകാശപ്പെടുന്നു.
നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ബിജെപി പാവ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. മമത ബാനർജിയും ഫാറൂഖ് അബ്ദുള്ളയും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളും ഈ കേന്ദ്ര ഏജൻസികളുടെ ആക്രമണത്തിനിരയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“2015-ൽ ഇഡി നാഷണൽ ഹെറാൾഡ് കേസ് അവസാനിപ്പിച്ചതാണ്. നടപടി ഇഷ്പ്പെടാത്ത സർക്കാർ ബന്ധപ്പെട്ട ഇഡി ഉദ്യോഗസ്ഥരെ നീക്കം ചെയ്യുകയും പുതിയ ഉദ്യോഗസ്ഥരെ കൊണ്ടുവന്ന് കേസ് പുനരാരംഭിക്കുകയും ചെയ്തു. ഇത് വിലക്കയറ്റത്തിൽ നിന്നും മറ്റ് രൂക്ഷമായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്.” സിംഗ്വി പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി പവൻ ബൻസാൽ, മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരെ ഏപ്രിലിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിനെ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ഏറ്റെടുക്കുന്നതിൽ വഞ്ചന, ഗൂഢാലോചന, ക്രിമിനൽ വിശ്വാസ ലംഘനം എന്നീ കുറ്റങ്ങളാണ് കേസിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.