ഒരു വൃഷണം മാത്രമുള്ള നാവികസേനാ ഉദ്യോഗാർത്ഥിക്ക് സേനയിൽ ചേരാൻ കഴിയില്ലെന്ന് ഒരു രേഖയിലും പറഞ്ഞിട്ടില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഹർജിക്കാരനെ സേനയിൽ എടുക്കാനുള്ള വൈദ്യ പുനഃപരിശോധന നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. പുനഃപരിശോധനയ്ക്കായി സൈനിക അധികാരികൾക്ക് നിർദേശം നൽകി.
കേസിൽ ഹരജിക്കാരനായ ഹരിയാന നിവാസി നേവിയിലെ ആർട്ടിഫൈസൽ അപ്രന്റീസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി ഹാജരായി. എന്നാൽ, അദ്ദേഹത്തിന് ഒറ്റ വൃഷണം മാത്രമേയുള്ളൂ എന്ന കാരണത്താൽ ആരോഗ്യപരമായി അൺഫിറ്റ് ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.ഇതേ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, ഹർജിക്കാരന്റെ പുതിയ വൈദ്യപരിശോധന നടത്താൻ കേന്ദ്രത്തോട് നിർദ്ദേശിച്ചു. ആരോഗ്യപരമായി ഫിറ്റ് ആണെന്ന് കണ്ടെത്തിയാൽ നേരത്തെ തിരഞ്ഞെടുത്തതിന്റെ ആനുകൂല്യം നൽകുകയും പരിശീലനത്തിന് നിയോഗിക്കുകയും ചെയ്യണമെന്നും കോടതി നിർദേശിച്ചു.
എന്നാൽ ഉത്തരവ് കേന്ദ്രം ചോദ്യം ചെയ്തു. തുടർന്ന് കേസ് ഡിവിഷൻ ബെഞ്ചിന് വിടുകയായിരുന്നു.
കേന്ദ്രത്തിന്റെ അപ്പീൽ പരിഗണിച്ച ശേഷം, സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ സിംഗിൾ ബെഞ്ച് ശരിവെച്ചു. മൂന്ന് മാസത്തിനകം ഹർജികാരന്റെ ആവശ്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.
‘ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നതിന് തടസ്സമാകുന്ന തരത്തിലുള്ള വൈകല്യമാണ് ‘ഒരു വൃഷണം’ എന്ന് രേഖകളിൽ ഒന്നുമില്ല.
പ്രസ്തുത വൈകല്യമുള്ളവർക്ക് നാവികസേനയെ സേവിക്കാൻ കഴിയില്ല എന്നും ഒരു ഉത്തരവിലും പറയുന്നില്ല.’ കേന്ദ്രം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് പറഞ്ഞു.