രാജ്യത്ത് സോളോഗമി തിരഞ്ഞെടുക്കുന്ന ആദ്യ സ്ത്രീ എന്ന നിലയിൽ പ്രശസ്തിയാർജിച്ച വ്യക്തിയാണ് ഗുജറാത്ത് വഡോദരയിലെ ക്ഷമ ബിന്ദു. ജൂൺ 11 ന് നടക്കുന്ന ഏകാംഗ വിവാഹത്തിന്
ക്ഷമ ബിന്ദുവിന്റെ വഡോദരയിലെ അപ്പാർട്ട്‌മെന്റ് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്.
വിവാഹത്തിന് ആശംസിച്ചും വിമർശിച്ചും നിരവധിയാളുകൾ രംഗത്ത് വരുന്നുണ്ട്.
പ്രതിസന്ധികളെയെല്ലാം മറികടന്ന് തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഈ 24കാരി.ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് പറഞ്ഞതോടെ ചടങ്ങുകൾ നടത്താൻ സമ്മതിച്ച പൂജാരി പിന്മാറി. അതിനാൽ വിവാഹ മന്ത്രങ്ങൾ ടേപ്പിൽ വെക്കുമെന്നാണ് ക്ഷമ അറിയിച്ചിരിക്കുന്നത്. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിവാഹ വേദി മാറ്റിയതായും ക്ഷമ അറിയിച്ചു. ക്ഷമാ ബിന്ദുവിനെ ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് സുനിത ശുക്ല പ്രഖ്യാപിച്ചിരുന്നു.
വിവാഹത്തിന് നിയമസാധുത നേടിയെടുക്കുമെന്നും ക്ഷമാ ബിന്ദു പറഞ്ഞു.
‘ഞാൻ എന്നെത്തന്നെ വിവാഹം കഴിച്ചുകഴിഞ്ഞാൽ, മറ്റേതൊരു ദമ്പതികളെയും പോലെ ഞാനും എന്റെ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കും. നമ്മുടെ രാജ്യത്ത് സ്വയം വിവാഹത്തിന് നിയമപരമായ സാധുത ഇല്ല, അതേ സമയം അത് നിയമവിരുദ്ധവുമല്ല,” ക്ഷമാ ബിന്ദു പറഞ്ഞു.