രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകർത്ത കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നും ഒഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതിയായി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ അക്രമ സംഭവങ്ങളെല്ലാം കഴിഞ്ഞശേഷമാണ് അവിഷിത്ത് സ്ഥലത്ത് എത്തിയതെന്നാണ് നേതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
മന്ത്രിയുടെ മുന്‍ സ്റ്റാഫംഗമായ അവിഷിത്തിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം നേതൃത്വം പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേ സമയം, ആരോഗ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസ്താവിച്ചു. സർക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാർത്ഥി സമൂഹത്തിന് അപമാനമാണ്. അക്രമണത്തിന് വിഷയം ബഫർ സോണല്ല, രാഹുൽ ഗാന്ധിയാണെന്നും സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു.
ഡിവൈഎസ്പിയുടെ സസ്പെൻഷനിൽ വിഷയം തീരില്ല, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം, കേരളത്തിന്റെ ഏറ്റവും ദുർബലമായ ആഭ്യന്തര വകുപ്പിന്റെ തലപ്പത്താണ് മുഖ്യമന്ത്രിയുള്ളത്. സി പി എമ്മിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ജനാധിപത്യ മാതൃക നില നിർത്തിക്കൊണ്ടാവും പ്രതിഷേധം. ഗൂഡാലോചനയിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. പിടിക്കപ്പെട്ട 19 എസ്എഫ്ഐ പ്രവർത്തകരിൽ നടപടി ഒതുങ്ങരുത്. കൂടുതൽ പേരിലേക്ക് നടപടി വേണം.
സർക്കാരിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ല. ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കല്പറ്റ മുന്‍സിഫ് കോടതി റിമാന്‍ഡ് ചെയ്തു.