തൃപ്പുണിത്തുറയിൽ പാലം നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വിനീത വര്‍ഗീസ് അറസ്റ്റില്‍.
മനഃപൂര്‍വമല്ലാത്ത നരഹത്യാക്കേസിലാണ് അറസ്റ്റ്. ഓവര്‍സിയറും കരാറുകാരനും നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിർമിക്കുന്ന പാലത്തിൽ അപകടമുണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ എരൂർ സ്വദേശി വിഷ്ണു (28), സുഹൃത്ത് ആദർശ് (22) എന്നിവരാണ് അപകടത്തിൽപെട്ടത്. വിഷ്ണു മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആദർശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പണി നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നേരത്തേ നിർദേശം നൽകിയിട്ടുള്ളതാണ്. ഇതിൽ അനാസ്ഥ വരുത്തുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.