സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിക്കുന്നത് പോലെ 2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായ് യാത്രയിൽ എടുക്കാൻ മറന്ന ബാഗേജ്, പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം എത്തിച്ചു നൽകിയിരുന്നോ എന്ന കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനാണ് ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്.
2016ലെ ദുബായ് യാത്രയിൽ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും കോൺസുലേറ്റിലെ ഉദ്യോഗസ്ഥനാണ് അത് എത്തിച്ചു നൽകിയതെന്നും സ്കാനിങ്ങിൽ അതിലുള്ളത് കറൻസിയാണെന്ന് മനസ്സിലായെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ.
മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനവേളയിൽ ശിവശങ്കറിന്റെ നിർദേശ പ്രകാരം കറൻസി കടത്തിയതായി സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത് മുമ്പ് മൊഴി നൽകിയിരുന്നു. അതാണ് സ്വപ്ന ആവർത്തിച്ചത്.