ടൂറിസം വകുപ്പിലെ വനിതാ ജീവനക്കാർ നൽകുന്ന പരാതിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് നിർദേശം നൽകിയ ടൂറിസം ഡയറക്ടറുടെ സർക്കുലർ അടിയന്തരമായി റദ്ദാക്കാന്‍ നിർദേശം നൽകി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.സർക്കുലർ ഇറക്കിയ ഡയറക്ടർ വി.ആർ.കൃഷ്ണ തേജയോട് മന്ത്രി വിശദീകരണം തേടി.
ടൂറിസം വകുപ്പിലെ ഓഫിസുകളിലും ഗസ്റ്റ് ഹൗസുകളിലും ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതികൾ അന്വേഷണ ഘട്ടത്തിൽ പിൻവലിക്കുന്ന സാഹചര്യമുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ചിലർ പരാതിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽനിന്ന് പിൻവാങ്ങുന്നു. പരാതികളിലെ അന്വേഷണത്തിന്റെയും നടപടിക്രമങ്ങളുടെയും ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെ വിലപ്പെട്ട സമയം പാഴാകുന്നു.
ചില ജീവനക്കാർ തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. വകുപ്പിന്റെ സൽപേരിനു കളങ്കം ഉണ്ടാക്കുന്ന തരത്തിലും പരാതികൾ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശദാംശങ്ങൾ പ്രത്യേകം ശേഖരിച്ച് തുടർ നടപടികൾ കൈക്കൊള്ളുമെന്നും സ്ഥാപനമേധാവികൾ ജാഗ്രത പുലർത്തണമെന്നുമാണ് ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്.
വനിതാ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലും സർക്കാർ നയങ്ങൾക്കു വിരുദ്ധമായും സർക്കുലർ ഇറക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് മന്ത്രിയുടെ നടപടി.