സ്വപ്നാ സുരേഷിനെതിരെ മുൻമന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയിന്മേലെടുത്ത കേസിൽ സ്വപ്നയും പി.എസ്.സരിത്തും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സ്വപ്നക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി തള്ളിയത്.
സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.അറസ്റ്റു ചെയ്യുമെന്ന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
സ്വപ്‌ന ഉന്നയിക്കുന്നത് കള്ള ആരോപണങ്ങളാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയാണ് കെ.ടി ജലീൽ പരാതി നൽകിയത്.
സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്നും വേഗത്തിലുള്ള നീക്കമുണ്ടാകുമെന്ന അഭിഭാഷകരുടെ വിലയിരുത്തലിന്റെ
അടിസ്ഥാനത്തിലാണ് കേസിൽ അറസ്റ്റ് ഒഴിവാക്കാനായി സ്വപ്നയും സരിത്തും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സരിത്തിനെ വിജിലൻസ് സംഘം
പിടിച്ചുകൊണ്ടുപോയിരുന്നു. പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത സരിത്തിന്റെ ഫോൺ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ഫൊറൻസിക് പരിശോധനയ്ക്കുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ലൈഫ് മിഷൻ കേസിലെ തെളിവു ശേഖരണത്തിന്റെ ഭാഗമാണു നീക്കമെന്നാണു വിശദീകരണം. എന്നാൽ ലൈഫ് മിഷൻ കേസ് സമയത്ത് ഉപയോഗിച്ചത്
ഈ ഫോൺ അല്ലെന്നാണു സരിത്തിന്റെ വാദം.