രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.
നിലവിലെ രാഷ്ട്രപതിയുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയുടെ 62-ാം അനുച്ഛേദത്തിൽ പറയുന്നത്.
രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.
പാർലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യതലസ്ഥാന പ്രദേശമായ ഡൽഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉൾപ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക.
രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാനനിയമസഭകളിലെയും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗൺസിലിലെ അംഗങ്ങൾക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല.
എൻ.ഡി.എ. ഘടകകക്ഷികൾ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് എന്നീ കക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിക്കുന്ന ബിജെപി, തങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണ്.
233 രാജ്യസഭാംഗങ്ങളും, 543 ലോക്‌സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും – ആകെ 4,896 ഇലക്‌ടർമാർ അടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിരിക്കുന്നു, അതേസമയം സംസ്ഥാനങ്ങളിൽ ഒരു എംഎൽഎയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയർന്നത് 208 ആണ്. ഇതതനുസരിച്ച്, ഉത്തർപ്രദേശ് നിയമസഭയുടെ മൊത്തം വോട്ടുകളുടെ മൂല്യം 83,824 ആണ്. ഓരോ വോട്ടിന്റെയും മൂല്യം 1971 ലെ സെൻസസ് അടിസ്ഥാനമാക്കി അതാത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആനുപാതികമായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു.
4,896 ഇലക്‌ടർമാർ അടങ്ങുന്ന ഇലക്ടറൽ കോളേജിന്റെ ആകെ മൂല്യം 10,98,903 ആണ്. വിജയിച്ച സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ കുറഞ്ഞത് 50 ശതമാനം വോട്ട് ലഭിച്ചിരിക്കണം.
നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് സ്വന്തം സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള സാഹചര്യമാനുള്ളത്. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും (ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ) നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കം നൽകുന്നവയാണ്.