വിമാനത്തിൽ മദ്യപിച്ചെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആക്രമണം നടത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ.ഇന്ത്യയുടെ ചരിത്രത്തിൽ ഭീകര സംഘടനകൾ മാത്രമേ ഇത്തരം പ്രവർത്തികൾ നടത്തിയിട്ടുള്ളൂ എന്നും ഇ.പി പറഞ്ഞു. സംഭവത്തിൽ വി.ഡി സതീശൻ മറുപടി പറയണമെന്നും ഇപി ആവശ്യപ്പെട്ടു.
വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിക്ക് നേരെ നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജനാണ് തള്ളി മാറ്റിയത്.
‘കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തു. എല്ലാവരും ഇറങ്ങാൻ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേർ ആക്രമിക്കാനുള്ള ലക്ഷ്യംവച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും ഇടനാഴിയുടെ നടുവിൽവച്ച് ഞാൻ തടഞ്ഞു. വയറുനിറയെ കള്ളുകുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് ഇവരെ. ഇതെന്ത് യൂത്ത് കോൺഗ്രസാണ്. ഭീകരപ്രവർത്തനങ്ങളിലേർപ്പെടുകയാണോ. ഭീകരപ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തിൽ ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാർഹമായ കാര്യമാണിത്’ – ഇ.പി. പറഞ്ഞു.
‘മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവർക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു ഇവർ. എല്ലാ യാത്രക്കാരും സ്തംഭിച്ച് നിൽക്കുകയായിരുന്നു. കോറിഡോറിൽ താൻ തടഞ്ഞില്ലായിരുന്നെങ്കിൽ ഇവർ അക്രമിക്കും. വി.ഡി.സതീശൻ ഇതിൽ മറുപടി പറയണം. അദ്ദേഹമാണ് ഇവർക്ക് പ്രചോദനം നൽകിയിട്ടുള്ളതെന്നും ജയരാജൻ ആരോപിച്ചു.
‘വെള്ളമടിച്ചിട്ട് ഇവർക്ക് മര്യാദയ്ക്ക് സംസാരിക്കാൻ സാധിച്ചിരുന്നില്ല. ഉന്നത നേതാക്കൾ അറിയാതെ വിമാനത്തിനുള്ളിൽ അക്രമം നടത്താൻ സാധിക്കില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഭീകര സംഘടനകൾ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളൂ. ഇവിടെ അത് അരങ്ങേറിയിരിക്കുകയാണ്. നാളെ ഇവർ ബോംബുണ്ടാക്കി എറിയും. അതിലേക്കാണ് ഇവർ നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ സമരങ്ങളൊന്നും ക്ലച്ച് പിടിക്കാത്തതുകൊണ്ട് ഭീകരപ്രവർത്തനത്തിന്റെ മാർഗം സ്വീകരിച്ചിരിക്കുകയാണ്’ – പിന്നീട് നടത്തിയ വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.
ഇന്ന് വൈകുന്നേരമാണ് കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധവുമായി
മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർദീൻ മജീദ്, കണ്ണൂർ ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവർ എത്തിയത്.
സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.