തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് തടുക്കുന്നതിനിടെ പോലീസിന്റെ കണ്ണീർവാതക ഷെല്ലുകൾ വീട്ടിനുള്ളിൽ പതിച്ചതായി സമീപവാസികൾ ആരോപിച്ചു. വിമാനത്താവളത്തിന് സമീപം താമസിക്കുന്ന സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഷെൽ വീണത് വീട്ടുവളപ്പിലാണെന്നും വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും സമീപവാസിയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. രോഗിയായ അമ്മയ്ക്ക് കണ്ണ് തുറക്കാൻ വയ്യെന്നും ശ്വാസതടസമുണ്ടായെന്നും ഇവർ പറഞ്ഞു.
മുഖ്യമന്ത്രി വിമാനത്തിൽ തലസ്ഥാനത്ത് തിരിച്ചെത്തുന്നതിന് മുന്നോടിയായാണ് വൈകിട്ട് അഞ്ചുമണിയോടെ, തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.പ്രവർത്തകരെ വിമാനത്താവളത്തിന് സമീപം പോലീസ് തടഞ്ഞു.
പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിട്ടതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.