മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ മുക്താർ അബ്ബാസ് നഖ്‌വിക്ക് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപി സീറ്റ് നിഷേധിച്ചു. കേന്ദ്രമന്ത്രി നഖ്‌വിക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന ഉത്തർപ്രദേശിലെ റാംപുർ മണ്ഡലത്തിൽ ഗൻശ്യാം ലോധിയാണ് ബിജെപി സ്ഥാനാർഥി. ഇതോടെ കേന്ദ്രമന്ത്രി സഭയിൽ നഖ്‌വി തുടരുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
പാർലമെന്റിൽ പാർട്ടിക്ക് മുസ്ലീം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാൽ ലോക്സഭാ ഉപതിരഞ്ഞടുപ്പിൽ റാംപുരിൽ നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ജൂലായ് ഏഴിന് രാജ്യസഭാ കാലാവധി അവസാനിക്കുന്ന നഖ്‌വിക്ക് രാജ്യസഭാ സീറ്റ് നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
രാംപുരിലെ സീറ്റ് നിഷേധിച്ചതോടെ
രാജ്യസഭാ കാലാവധി കഴിയുംമുമ്പ് നഖ്‌വിക്ക് തിരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിസ്ഥാനത്ത് തുടരാനുള്ള സാധ്യതയും ഇല്ലാതായി.
മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ നഖ്‌വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്സഭയിലും ബിജെപിക്ക് മുസ്ലീം എംപിമാർ ആരുമുണ്ടാകില്ല.
സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസംഖാനും യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജി വെച്ച റാംപുർ,അസംഗഡ് ഒഴിവിലേക്കാണ് ഇപ്പോൾ ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്. അസംഗഡിൽ ദിനേശ് ലാൽ യാദവ് ആണ് സ്ഥാനാർഥി.
ത്രിപുര ഡൽഹി ആന്ധ്ര ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ ഉപാതിരഞ്ഞെടുപ്പ് സ്ഥാനർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 23 ന് ആണ് തിരഞ്ഞെടുപ്പ്. 26ന് വോട്ടെണ്ണും.