• Home
  • kerala
  • മുഹമ്മദ്‌ നബിക്കെതിരായ പരാമർശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മൊഹമ്മദ്‌ ഖാൻ
Image

മുഹമ്മദ്‌ നബിക്കെതിരായ പരാമർശം: ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മൊഹമ്മദ്‌ ഖാൻ

ബിജെപി നേതാവ് നൂപുർ ശർമ പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാർശത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആർഎസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കശ്മീർ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നു, ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായ ക്ഷമാപണം നടണമെന്ന് ആവശ്യപ്പെട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. നിരവധി രാജ്യങ്ങളും പ്രതിഷേധം അറിയിച്ചു.

അതേസമയം, ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും സംരക്ഷിക്കണമെന്നുമുള്ള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക്‌ കോപറേഷൻ (ഒഐസി) നടത്തിയ പ്രസ്താവന കേന്ദ്ര സർക്കാർ തള്ളി.

വിദേശകാര്യ മന്ത്രാലയമാണ് ഒ.ഐ.സി സെക്രട്ടേറിയറ്റിനെതിരെ രംഗത്ത് വന്നത്. ഒ.ഐ.സിയുടേത് ഇടുങ്ങിയ ചിന്താഗതിയാണെന്ന് ഇന്ത്യ വിമർശിച്ചു. ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർ വ്യക്തമാക്കുകയും ചെയ്തതാണ്. ഇത് ഇന്ത്യ പറഞ്ഞ കാര്യമല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടി നേതാവ് പറഞ്ഞ കാര്യമാണെന്നും അതിന് ആ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുടെ ഭാഗത്ത് നിന്നല്ല മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണെന്നും അതിൽ ആ പാർട്ടി നടപടിയെടുത്തു എന്നുമുള്ള ഇന്ത്യയുടെ വിശദീകരണം ഗൾഫ് രാജ്യങ്ങൾക്ക് സ്വീകാര്യമായിരുന്നു.

ഗൾഫ് രാജ്യങ്ങളുമായി ഊഷ്‌മള ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് പൗരൻമാർ ഗൾഫിൽ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. ഇന്ത്യയുടെ കയറ്റുമതിയിൽ നല്ലൊരു പങ്കും ഗൾഫ് മേഖലയിലേക്കാണ്. ആയതിനാൽ ഇന്ത്യ ഇക്കാര്യത്തിൽ അനുയോജ്യമായ നിലപാടെടുക്കുമെന്നാണ് കരുതുന്നുന്നത്.

Leave a Reply

Your email address will not be published. Required fields are marked *