• Home
  • latest news
  • അഞ്ച് പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇടതുപക്ഷ സർക്കാർ ഇല്ലാതെ രാജ്യം
Image

അഞ്ച് പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇടതുപക്ഷ സർക്കാർ ഇല്ലാതെ രാജ്യം

കേരളത്തിൽ സിപിഎം നയിക്കുന്ന ഇടതുപക്ഷ സർക്കാർ പരാജയപ്പെടുന്നതോടെ , അഞ്ച് പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇല്ലാതായിരിക്കുന്നു.
1977 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷ സഖ്യം അധികാരത്തിലായിരുന്നു. 1993 മുതൽ 2018 വരെ സിപിഎം ത്രിപുര ഭരിച്ചു. കേരളത്തിലാവട്ടെ ഇടവിട്ട് സിപിഎം അധികാരത്തിലിരുന്നിട്ടുണ്ട്. 2011 ൽ പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി ഭരണം അവസാനിച്ചു. 2018 ൽ ത്രിപുരയിലെ 25 വർഷം പഴക്കമുള്ള ഇടതുമുന്നണി ഭരണവും അവസാനിച്ചു. കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തെ ഇടതു ഭരണവും ഇപ്പോൾ ഇല്ലാതായതോടെ ഫലത്തിൽ രാജ്യത്ത് ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഇടതു സർക്കാർ ഇല്ലാതായ സാഹചര്യം ആണ്. ദേശീയ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ഇടതുപക്ഷ ബ്ലോക്കിന്റെ കഴിവിനെ ഇത് കൂടുതൽ ദുർബലമാക്കും. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷം ദേശീയ തലത്തിൽ ക്രമമായി ദുര്ബലപ്പെടുകയാണ് .

2004-ൽ നാല് ഇടതുപക്ഷ പാർട്ടികൾ 59 ലോക്‌സഭാ സീറ്റുകൾ നേടി, ഒരു പ്രധാന രാഷ്ട്രീയ ശക്തിയായും, ബദൽ ശബ്ദമായും, യുപിഎ ഒന്നാം സർക്കാരിന്റെ പ്രധാന ശിൽപിയായും ഉയർന്നുവന്നു. അന്ന് സിപിഎമ്മിന് മാത്രം 43 എംപിമാരുണ്ടായിരുന്നു. 2004 മുതൽ 2009 വരെയുള്ള യുപിഎ ഒന്നാം കാലഘട്ടത്തിലെ രാഷ്ട്രീയ ചർച്ച പ്രധാനമായും ഇടതുപക്ഷത്തെയും അതിന്റെ ഇടപെടലുകളെയും കേന്ദ്രീകരിച്ചായിരുന്നു.

ഇന്തോ-യുഎസ് സിവിൽ ആണവ കരാറിനോടും മൻമോഹൻ സിംഗ് സർക്കാരിന്റെ വിവിധ സാമ്പത്തിക സംരംഭങ്ങളോടുമുള്ള എതിർപ്പുകൾ മൂലം 2008-ൽ ഇടതുപക്ഷം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അടുത്ത വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 24 സീറ്റുകളിലേക്ക് കൂപ്പുകുത്തി. 2014-ൽ 10 ഉം 2019-ൽ 5 ഉം ആയി സീറ്റുകൾ കുറഞ്ഞു.

സിപിഎമ്മിനും സിപിഐക്കും ഇപ്പോൾ ലോക്‌സഭയിൽ ആറ് എംപിമാരുണ്ട്. സിപിഐ (എംഎൽ) ലിബറേഷന് ബീഹാറിൽ നിന്ന് രണ്ട് എംപിമാരുണ്ട്. ആറ് സിപിഎം-സിപിഐ എംപിമാരിൽ നാലുപേർ തമിഴ്‌നാട്ടിൽ ഡിഎംകെയുടെ സഹായത്തോടെയും ഒരാൾ രാജസ്ഥാനിൽ കോൺഗ്രസിന്റെ പിന്തുണയോടെയും ആണ് വിജയിച്ചു കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *