ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയിൽ അറിയിച്ചു.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടാണ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദുരുപയോഗം ചെയ്യുന്നതിന് മാർഗനിർദേശം കൊണ്ട് വരണമെന്നും എജി കോടതിയിൽ പറഞ്ഞു. ഒരു നിയമം റദ്ദാക്കാൻ ദുരുപയോഗം ഒരു കാരണമാകരുതെന്നായിരുന്നു എജി യുടെ വാദം.
രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്ന 1962 കേദാർനാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദവും എജി എതിർത്തു.
എന്നാൽ, അറ്റോർണി ജനറൽ എന്ന നിലയിൽ തന്റെ നിലപാടാണ് പറയുന്നതെന്നും കേന്ദ്ര സർക്കാരിന്റെയും സോളിസിറ്റർ ജനറലിന്റെയിലും നിലപാട് ഇതാവണമെന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമം തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നുവെന്നും പൗരന് ഭരണഘടന നൽകുന്ന സംരക്ഷണം ഇല്ലാത്തക്കുന്നുവെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.
വിശാലബെഞ്ച് രൂപീകരിച്ചാൽ സുപ്രധാന വിഷയങ്ങളിൽ വാദം കേൾക്കാനാകുമെന്ന് കോടതി പറഞ്ഞു. കേസ് ഇനി മാറ്റി വെക്കില്ലെന്നും ചൊവ്വാഴ്ച വിധിയിൽ അന്തിമവാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ഓരോ മണിക്കൂർ വീതം ഇരു കൂട്ടർക്കും വാദത്തിയായി നൽകുമെന്നും വിശാല ബെഞ്ചിന് വിടുന്ന കാര്യം ഉൾപ്പടെ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ മറുപടി നൽകാൻ നേരത്തെ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എജിയുടെ നിലപാട് കേന്ദ്ര സർക്കാരിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായിരിക്കാമെന്നും കേന്ദ്ര സർക്കാരിന്റെ നിലപാട് രണ്ട് ദിവസത്തിനകം സുപ്രീം കോടതിയിൽ അവതരിപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കൊളോണിയൽ കാലത്തെ ശിക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.