തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് സബ് പരിഹസിച്ചു. ലോകത്തിലാദ്യമായി സംഭവിക്കുന്ന കാര്യമാണിത്. വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്നും സാബു പറഞ്ഞു. എന്നാൽ ഈ വിമര്‍ശനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിലപാടിനോടു ചേര്‍ത്തു വായിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപയോഗ ശൂന്യമായ ലോ ഫ്ലോർ ബസ്സുകൾ ക്ലാസ് മുറികളാക്കാൻ വിട്ടുനൽകുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. ഇതിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് സാബു എം ജേക്കബിന്റെ വിമർശമനം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13897 വോട്ടുകളായിരുന്നു ട്വന്റി ൨൦ സ്ഥാനാർഥി ഡോ.ടെറി തോമസിന് ലഭിച്ചത്. മണ്ഡലത്തിലെ ആകെ വോട്ടിന്റെ 10 ശതമാനമാണിത്. സംസ്ഥാന ഭരണത്തെ ബാധിക്കുന്ന തിരഞ്ഞെടുപ്പല്ലാത്തതിനാൽ മത്സരിക്കുന്നില്ലെന്ന് ആം ആദ്മി ട്വന്റി 20 സഖ്യം പ്രഖ്യാപിച്ചതോടെയാണ് ഈ നിർണായക വോട്ടുകൾ ആരിലേക്ക് പോകുമെന്ന ചോദ്യം ഉയർന്നത്. എൽഡിഎഫും യുഡിഎഫും എൻഡിഎ യും ഒരുപോലെ പ്രതീക്ഷിച്ചിരിക്കുന്ന വോട്ട് ബാങ്കാണിത്.