പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകൾ ഏറുകയാണ്.
സുരക്ഷാനിയന്ത്രണങ്ങളുടെ കണ്ണ് വെട്ടിച്ച് ക്യാമ്പിന്റെ വലിയ ചുറ്റുമതിൽ കടന്ന് എങ്ങനെ പോലീസുകാർ പുറത്ത് കടന്നു ?
രാത്രി എന്തിനിവർ ആരും അറിയാതെ പുറത്ത് പോയി?
പോലീസുകാർ എങ്ങനെ പന്നിക്കെണിക്കരികിൽ എത്തി?
കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ തന്നെ ആണോ പോലീസുകാർ പെട്ടത് ?
മരിച്ചതിന് ശേഷം ആരെങ്കിലും മൃതദേഹം വയലിൽ കൊണ്ടിട്ടതാണോ?
തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ അവശേഷിക്കുകയാണ്.
ഇന്നലെ രാവിലെയാണ് ഇരുവരും പോലീസ് ക്യാമ്പിന് സമീപത്തെ വയലിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. എന്നാൽ സുരക്ഷാ സംവിധാനവും വലിയ ചുറ്റുമതിലുമുള്ള പോലീസ് ക്യാമ്പിൽ നിന്ന് ഇവർ എങ്ങനെ ആരും കാണാതെ പുറത്ത് പോയി എന്നത് വ്യക്തമല്ല.
ബുധനാഴ്ച രാത്രി ഒന്‍പതര വരെയും ഇവർ ക്യാമ്പ് ക്വാട്ടേഴ്‌സിൽ ഉണ്ടായിരുന്നതായി സഹ പ്രവർത്തകരും പറയുന്നു.
ഇരുവരും ബുധനാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ബനിയനും ട്രൗസറുമാണ് ഇരുവരും ധരിച്ചിരുന്നത്.
പാടത്തിന് സമീപമുള്ള തോട്ടിൽ മീനെയോ തവളയെയോ പിടിക്കാൻ പോയപ്പോൾ ഷോക്കേറ്റതാവാം മരണ കാരണം എന്നാണ് പോലീസിന്റെ നിഗമനം. കയ്യിലെ ഷോക്കേറ്റ പാടുകളാണ് നിഗമനത്തിന് അടിസ്ഥാനം.
എന്നാൽ ഷോക്കേൽക്കാനുള്ള സാഹചര്യങ്ങൾ മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും കണ്ടെത്താനായിട്ടില്ല. കാട്ടുപന്നികളെ പിടികൂടാൻ ആളുകൾ വൈദ്യുത കെണി ഈ ഭാഗത്ത് വെക്കാറുണ്ടെങ്കിലും ഇത് സംബന്ധിച്ച തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ല. വയലിൽ ഒരു മോട്ടോർ പുരയുണ്ടെങ്കിലും മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് വളരെ ദൂരെയാണ്. എന്നാൽ പോലീസ് നായ മണം പിടിച്ചോടിയത് ഈ മോട്ടോർ പുരയിലേക്കാണ്.
മൃത ദേഹങ്ങൾ രണ്ടും ദൂരെ സ്ഥലങ്ങളിൽ കിടക്കുന്നതിനാൽ മരിച്ചതിന് ശേഷം ആരെങ്കിലും ഇവരെ ഇവിടെ കൊണ്ടിട്ടതാണോ എന്നും പോലീസിന് സംശയമുണ്ട്. പ്രഥമദൃഷ്ട്യാ മറ്റ് മുറിവുകളൊന്നും ശരീരത്തിൽ ഇല്ല.
കൈകളിലേക്കും കാലുകളിലേക്കും ശക്തമായ വൈദ്യുതി പ്രവാഹിച്ചിട്ടുണ്ടെന്നും ഇതിനാൽ ശരീരം മുറിയാൻ ഇടയായിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ മൊഴി നൽകിയിരുന്നു. വിഷാംശം ഉൾപ്പടെ മറ്റെന്തെങ്കിലും ആണോ കാരണം എന്നുള്ളത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നത്തോടെ വ്യക്തമാകും.
സംഭവസ്ഥലത്ത് നിന്നും മരിച്ചവരിൽ ഒരാളുടെ മൊബൈൽ ഫോണും ഒരു കുടയും കണ്ടെത്തിയിട്ടുണ്ട്. മറ്റു തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
നിലവിൽ, പന്നിയെപിടിക്കാനുള്ള കെണിയിൽ പോലീസുകാർ പെട്ടതാണോ എന്ന സാധ്യതയാണ് പോലീസ് അന്വേഷിക്കുന്നത്. പണിക്കെണിയിൽ നിന്നല്ല ഷോക്കേറ്റത് എന്ന് കണ്ടെത്തിയാൽ മറ്റ് സാധ്യതകളിലേക്ക് അന്വേഷണം നീങ്ങും.
കേസന്വേഷണത്തിന് ഹെമാംബിക നഗർ സിഐ യുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.