ജമ്മു-കാശ്‌മീര്‍ റംബാൻ ജില്ലയിൽ ദേശീയ പാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നു വീണതില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഇന്നലെ രാത്രി മലയുടെ ഒരു ഭാഗം അപ്പാടെ ഇടിഞ്ഞു വീണു. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുരങ്കത്തിന്റെ ഒരു ഭാഗം വ്യാഴാഴ്ച തകർന്ന് ഒരു തൊഴിലാളി കൊല്ലപ്പെടുകയും ഒൻപത് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിരിക്കുകയാണ്. അവർ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതർ പറയുന്നു.
അപ്രതീക്ഷിതമായാണ് മലയിടിഞ്ഞത്. മണ്ണ് മാറ്റുന്ന യന്ത്രങ്ങള്‍ അതില്‍ കുടുങ്ങി. ശക്തമായ കാറ്റ് വീശുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. 17 മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തന ശ്രമങ്ങളാണ് മല ഇടിഞ്ഞതു മൂലം പാഴായത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ജാദവ് റോയ് (23), ഗൗതം റോയ് (22), സുധീർ റോയ് (31), ദീപക് റോയ് (33), പരിമൾ റോയ് (38), അസമിൽ നിന്നുള്ള ശിവ ചൗഹാൻ (26), നേപ്പാളി പൗരന്മാരായ നവരാജ് ചൗധരി (26), കുഷി റാം (25), ജമ്മു കശ്മീർ സ്വദേശികളായ മുസാഫർ (38), ഇസ്രത്ത് (30) എന്നിവരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.