വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഉള്ള കേസിൽ മുൻകൂട്ടി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ പി.സി ജോര്‍ജിനെ തിരഞ്ഞ് പോലീസ് അദ്ദേഹത്തിന്റെ വീട് ഉൾപ്പെടെ നിരീക്ഷണത്തിലാക്കിയിരിക്കയാണ്. മുന്‍ എം.എല്‍.എ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒളിവിൽ പോയതായാണ് സൂചന.
പി.സി. ജോര്‍ജ്ജിനെ ഒളിവിലേക്ക് നയിക്കാനിടയാക്കുന്ന സാഹചര്യം പൊലീസ് ഉണ്ടാക്കുന്നതു തന്നെ രാഷ്ട്രീയമായി ഇടതു മുന്നണിക്ക് വിജയമാണ്. അറസ്റ്റിലേക്ക് എത്തിക്കുമെന്ന കാലാവസ്ഥ ഉണ്ടാക്കുകയും ഊര്‍ജ്ജിതമായ പിടികൂടല്‍ നീക്കമെന്ന സ്ഥിതി വരുത്തുകയും ചെയ്യുന്നതു തന്നെ ഇടതു പക്ഷത്തിന് ചില രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നതാണ് അനുമാനം.
തൃക്കാക്കരയിലെ വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ്ജിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രതിപക്ഷ വിമര്‍ശനം നേരിടേണ്ടിവരുമെന്നതിനാല്‍ ജോര്‍ജ്ജിനെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകുമെന്ന് പറയുന്നു. തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിന്റെ അറസ്‌റ്റ് സര്‍ക്കാരിന് അനുകൂലമായ കാറ്റ് ഉണ്ടാക്കുകയും ചെയ്യും.
പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.