കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ മഷി ആക്രമണം. ബെംഗളൂരുവിൽ വാർത്താ സമ്മേളനത്തിനിടെ ടികായതിന്റെ മുഖത്തേക്ക് ഒരു സംഘമാളുകൾ മഷി ഒഴിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഹാളിനകത്ത് കൂട്ടത്തല്ലാണ് അരങ്ങേറിയത്.
ഭാരതീയ കിസാൻ യൂണിയൻ നേതാവായ ടികായത്,വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തിയ
കർഷകരിലെ മുൻനിര പോരാളിയാണ്.
കർണാടകയിലെ ഒരു കർഷക നേതാവ് പണം വാങ്ങുന്നതു ഒളിക്യാമറയിൽ കുടുങ്ങിയ സംഭവം വിശദീകരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചത്.
വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡസനോളം ആളുകൾ ടികായതിനു മുന്നിലേക്കു വരികയും മഷിയെറിയുകയുമായിരുന്നു.
അക്രമികളെ തടയാനുള്ള ശ്രമം കൂട്ടത്തല്ലിലാണു കലാശിച്ചത്. ആളുകൾ പരസ്പരം മർദിക്കുകയും കസേരയെടുത്ത് അടിക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്.
ആ ക്രമണത്തിനു പിന്നാലെ കർണാടക സർക്കാരിനെ ടികായത് വിമർശിച്ചു. ‘വേദിയിൽ യാതൊരു സുരക്ഷയും ബിജെപി സർക്കാർ ഒരുക്കിയില്ല. ലോക്കൽ പൊലീസും സംരക്ഷണം നൽകിയില്ല. സർക്കാരിന്റെ കൂടി അറിവോടെയാണ് ഈ അക്രമണമുണ്ടായത്’– വാർത്താ ഏജൻസിയായ എഎൻഐയോടു ടികായത് പറഞ്ഞു.