കണ്ണൂർ പിലാത്തറയിൽ ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച കെ.എസ്.ടി.പി. റോഡിലെ കെ.സി. റസ്റ്റോറൻറ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ശൗചാലയത്തിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതിന്റെ ഫോട്ടോയെടുത്തതിന് ബന്തടുക്ക പി.എച്ച്.സി.യിലെ ഡോ. സുബ്ബരായയെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഹോട്ടൽ പരിശോധിച്ചു. വൃത്തിഹീനമായ പാചകസ്ഥലവും പഴക്കമുള്ള ഭക്ഷണസാധനങ്ങളുമടക്കം കണ്ടെത്തിയതിനെ തുടർന്നാണ് അടപ്പിച്ചത്.തുടർ നിയമനടപടികൾക്കായി ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
ഉറുമ്പരിച്ച ഈത്തപ്പഴം, കാലാവധി കഴിഞ്ഞ 13 പാക്കറ്റ് പാൽ, കേടുവന്ന ഭക്ഷണസാധനങ്ങൾ തുടങ്ങിയവ റസ്റ്റോറന്റിൽ കണ്ടെത്തി. പാചകമുറിയിൽ പൂച്ചയെയും പാറ്റകളെയും പരിശോധക സംഘം കണ്ടെത്തി.
ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലാ സ്പെഷ്യൽ സ്ക്വാഡ്, ചെറുതാഴം പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്.
ഞായറാഴ്ച കണ്ണൂരിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് ഡോക്ടറടക്കമുള്ള സംഘം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്.
കഴിച്ച ശേഷം ശൗചാലയത്തിൽ പോയപ്പോഴാണ് ഭക്ഷണസാധനങ്ങൾ അവിടെ സൂക്ഷിച്ചിരിക്കുന്നത് കണ്ടത്.
ഡോക്ടർ ഇതിന്റെ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രകോപിതരായ പ്രതികൾ ഡോക്ടറെ മർദിക്കുകയായിരുന്നു.പരിയാരം പോലീസ് എത്തിയാണ് അക്രമിച്ചവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ഉടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരൻ ടി. ദാസൻ (70)
എന്നിവരെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.