ഡൽഹിയിലെയും ചെന്നൈയിലെയും തന്റെ വീടുകളിൽ സിബിഐ ചൊവ്വാഴ്ച പരിശോധന നടത്തിയതായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. അദ്ദേഹത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഓഫീസിലും വസതിയിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു . ത ന്നെ പ്രതിയാക്കാത്ത കേസിലെ എഫ്‌ഐആർ ആണ് തനിക്ക് സിബിഐ സംഘം കാണിച്ചുതന്നതെന്നും തിരച്ചിൽ സംഘം ഒന്നും കണ്ടെത്തുകയും ചെയ്തിട്ടില്ലെന്നും ചിദംബരം ട്വീറ്റ് ചെയ്തു.
2010-നും 2014-നും ഇടയിൽ കാർത്തി വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ, മുംബൈ , കർണാടക , പഞ്ചാബ് , ഒഡീഷ എന്നിവിടങ്ങളിലെ ഒമ്പത് സ്ഥലങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് റെയ്ഡ് നടന്നത്. ചിദംബരത്തിന്റെ ജന്മ നാടായ തമിഴ്‌നാട്ടിലെ ശിവഗംഗയിലും തിരച്ചിൽ നടന്നു.
വിദേശത്തു നിന്നും സാബു എന്നയാളില്‍ നിന്നും 50 ലക്ഷം രൂപ സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആറിലാണ് കാര്‍ത്തിയുടെ വീട് റെയ്‌ഡ് ചെയ്‌തത്. എന്നാല്‍ പിതാവായ പി. ചിദംബരം ഈ കേസില്‍ ആരോപണ വിധേയനോ പ്രതിയോ അല്ല.
പി.ചിദംബരം കേന്ദ്രധനകാര്യ മന്ത്രിയായിരിക്കെ, കാര്‍ത്തി ഐ.എന്‍.എക്‌സ് മീഡിയ എന്ന സ്ഥാപനത്തിന്റെ പേരില്‍ 305 കോടി രൂപയുടെ വിദേശ നിക്ഷേപം സംഘടപ്പിച്ചു എന്ന കേസില്‍ നേരത്തെ അന്വേഷണം നടക്കുകയും റെയ്‌ഡ് ഉള്‍പ്പെടെ ഉണ്ടാവുകയും ചെയ്‌തിരുന്നു.