ഭരണകൂടത്തിനെതിരായ വിമർശനത്തെ നേരിടാനും സ്വാതന്ത്ര്യ സമര സേനാനികളെ അടിച്ചമർത്താനുമുള്ള ബ്രിട്ടീഷ് ഉപകരണമായിരുന്ന രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി ചരിത്ര വിധി എഴുതിയിരിക്കുകയാണ്.
1870 ൽ പ്രാബല്യത്തിൽ വന്ന രാജ്യദ്രോഹ നിയമം (124എ) ബ്രിട്ടനിൽ നിന്നാണ് കൊണ്ടുവന്നത്. 2009 ൽ ബ്രിട്ടൻ രാജ്യദ്രോഹ നിയമം എടുത്ത് കളഞ്ഞിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി രാജ്യദ്രോഹം ചുമത്തിയത് 1891 ൽ ബംഗാളി പത്രത്തിന്റെ എഡിറ്റർ ആയ ജോഗേന്ദ്ര ചന്ദ്ര ബോസിനെതിരെയാണ്. രാജ്യ ദ്രോഹ കേസിൽ ആദ്യമായി ശിക്ഷിക്കപ്പെട്ടത് ബാലഗംഗാധര തിലകും.
കേസരി പത്രത്തിലെ ലേഖനങ്ങൾ പ്ളേഗ് പകർച്ചവ്യാധി തടയുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ പ്രാജയപ്പെടുത്താൻ പ്രേരിപ്പിക്കുമെന്ന് ആരോപിച്ചാണ് ബോംബെ ഹൈക്കോടതി തിലകിനെ 18 മാസം തടവിന് ശിക്ഷിച്ചത്.
1922 ൽ യങ് ഇന്ത്യയിലെ ലേഖനത്തിന്റെ പേരിൽ ഗാന്ധിജിയും വിചാരണ നേരിട്ടു.
“പൗര സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ രൂപകൽപ്പന ചെയ്ത ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) രാഷ്ട്രീയ വിഭാഗങ്ങളിലെ രാജകുമാരൻ” എന്നാണ് ഗാന്ധിജി രാജ്യദ്രോഹ നിയമത്തെ വിശേഷിപ്പിച്ചത്.
2019 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും 2020 ൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും, 2014 മുതൽ രാജ്യദ്രോഹക്കുറ്റത്തിൽ വൻ വർദ്ധന ഉണ്ടായതായാണ് കണ്ടെത്തിയത്.
2010 ന് ശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട 10,938 കേസുകളിൽ 65 ശതമാനവും 2014 മേയിൽ ബിജെപി അധികാരമേറ്റത്തിന് ശേഷമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 149 പേർ മോദിയെയോ യോഗി ആദിത്യനാഥിനെയോ വിമർശിച്ചതിന്റെ പേരിൽ കേസ് ചുമത്തപ്പെട്ടവരാണ്.
മോദിയുടെ ഭരണകാലത്ത് രാജ്യദ്രോഹ കേസുകളിൽ ഓരോ വർഷവും 28 ശതമാനം വർധന ഉണ്ടായതായാണ് കണക്കുകൾ. പ്രതിപക്ഷ പാർട്ടിക്കാർ, വിദ്യാർത്ഥികൾ, പത്രപ്രവർത്തകർ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിൽ അധികവും
“രാജ്യദ്രോഹം ഒരു കൊളോണിയൽ നിയമമാണ്. അത് സ്വാതന്ത്ര്യങ്ങളെ അടിച്ചമർത്തുന്നു. ഇത് മഹാത്മാഗാന്ധിക്കും തിലകനുമെതിരെ ഉപയോഗിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ഈ നിയമം ആവശ്യമാണോ?-2021 ജൂലൈയിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു.
സമൂഹമാധ്യമ പോസ്റ്റുകൾക്കും മുദ്രാവാക്യം വിളികൾക്കും സ്വകാര്യ സംസാരങ്ങൾക്ക് പോലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കശ്മീർ വിദ്യാർഥികൾ ടി 20 ക്രിക്കറ്റിലെ പാക്കിസ്ഥാന്റെ വിജയത്തിൽ പോസ്റ്റ് ഇട്ടതിന് രാജ്യദ്രോഹം ചുമത്തിയത് ഉദാഹരണം.
2021 മെയ് മാസത്തിൽ, ആമോദ ബ്രോഡ്കാസ്റ്റിംഗ് കമ്പനി & എഎൻ ആർ vs ആന്ധ്രാപ്രദേശ് എന്ന കേസിൽ രാജ്യദ്രോഹത്തിന്റെ പരിധി നിർവചിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസ് എംപിയുടെ ‘പ്രകോനപരമായ പ്രസംഗങ്ങൾ’ സംപ്രേക്ഷണം ചെയ്തതിന് രണ്ട് വാർത്താ ചാനലുകൾക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
2010ന് ശേഷം ബീഹാറിലാണ് ഏറ്റവും അധികം രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 168 കേസുകളാണ് രജിസ്റ്റർ ചെയ്തത്. യുപിയിൽ 115, തമിഴ്നാട്ടിൽ 139, ജാർഖണ്ഡിൽ 62, കർണാടകയിൽ 50 എന്നിങ്ങനെയാണ് കണക്കുകൾ. മിസോറാം മേഘാലയ,നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യദ്രോഹ കേസുകൾ ഇല്ലാത്തത്.