ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി അംഗീകരിക്കാത്ത ലോകത്തെ മുപ്പതിലധികം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ തുടരുമോ- ഡെല്‍ഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിധിയിലെ ഭിന്നത അതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭര്‍ത്താവാണെങ്കിലും പങ്കാളിക്കു സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ നിര്‍ബന്ധിച്ച് ഏര്‍പ്പെടുന്നതും അതിനായി പീഡിപ്പിക്കുന്നതും ക്രിമിനില്‍ കുറ്റമാക്കണമെന്ന് ഒരു ജഡ്‌ജും വേണ്ടെന്ന് മറ്റൊരു ജഡ്‌ജും വിധിയെഴുതിയതാണ് വീണ്ടും ഈ വിഷയം ചര്‍ച്ചയ്‌ക്കിടയാക്കിയിരിക്കുന്നത്. ഭിന്ന വിധി ആയതിനാല്‍ സുപ്രീംകോടതി ഇനി തീരുമാനിക്കട്ടെ എന്ന നിലപാടാണ് തുടര്‍ന്ന് കോടതി സ്വീകരിച്ചിരിക്കുന്നത്.
കോളനി വല്‍ക്കരണത്തിന്റെ അസമത്വവും മനോഭാവങ്ങളും ഇപ്പോഴും അവശിഷ്ടമായി നില്‍ക്കുന്ന രാജ്യങ്ങളിലാണ് പ്രധാനമായും ഭര്‍ത്തൃബലാല്‍സംഗം കുറ്റകരമല്ലാത്തത്. അപരിഷ്‌കൃത നിയമങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഈ മുപ്പത് രാജ്യങ്ങളെയും ലോകം പെടുത്തിയിരിക്കുന്നതും. ഈ പട്ടികയില്‍ നിന്നും ഇന്ത്യ പുറത്തു കടക്കില്ലേ.. യുഎൻ വനിതാ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏകദേശം 34 രാജ്യങ്ങൾ വൈവാഹിക ബലാത്സംഗം ഇതുവരെ ക്രിമിനൽ കുറ്റമാക്കിയിട്ടില്ല. പാകിസ്ഥാൻ,ബംഗ്ലാദേശ് ,ചൈന, ഇന്ത്യ,ഹെയ്തി,ലാവോസ്,മാലി,മ്യാൻമർ,സെനഗൽ,താജിക്കിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,ബോട്സ്വാന,ഡെമോക്രാറ്റിക്റിപ്പബ്ലിക്ഓഫ്കോംഗോ,ഇറാൻ,ലെബനൻ,മലേഷ്യ,നൈജീരിയ,സിംഗപ്പൂർ,ഉഗാണ്ട,അൾജീരിയ,ബ്രൂണെദാറുസ്സലാം,ഈജിപ്ത്കോട്ട് ഡിവോയർ,ലിബിയ,മംഗോളിയ,ഒമാൻ,ദക്ഷിണ സുഡാൻ,യെമൻ,ബഹ്റൈൻ,മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്,എത്യോപ്പി,കുവൈറ്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾ ആണ് ഇവ.
നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ (NHFS-5) ഏറ്റവും പുതിയ അഞ്ചാം റൗണ്ട് പ്രകാരം വിവാഹിതരായിട്ടുള്ള ഇന്ത്യയിലെ 32 ശതമാനം സ്ത്രീകളും ഇണയുടെ ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയ അക്രമങ്ങൾ അനുഭവിച്ചിട്ടുണ്ട്. 18-49 വയസ് പ്രായമുള്ള വിവാഹിതരായ സ്ത്രീകളിൽ 25 ശതമാനം പേരും ഭർത്താവിന്റെ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് സർവ്വേ പറയുന്നു.