ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് രാജി വെച്ചു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായ രാജി. അമിത്ഷായെ സന്ദര്‍ശിച്ചതിനു ശേഷമാണ് ബിപ്ലവ്‌ദേവ് രാജി സമര്‍പ്പിച്ചത്. പൊടുന്നനെയുള്ള രാജിക്കുള്ള കാരണം ദുരൂഹമാണ്.
‘ പാര്‍ടിയാണ് എനിക്ക് എല്ലാറ്റിലും മീതെ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാര്‍ടിയിലാണ് ഞാന്‍ വിശ്വസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ത്രിപുരയുടെ സര്‍വ്വതോന്‍മുഖ വികസനത്തിന് ആവുന്നത് ഞാന്‍ ചെയ്തു-രാജ്ഭവനില്‍ രാജി നൽകിയ ശേഷം ബിപ്ലവ് പ്രതികരിച്ചു.
പുതിയ മുഖ്യമന്ത്രിയെ ഉടനെ തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനായി ബി.ജെ.പി.യുടെ ജനറല്‍ സെക്രട്ടറി വിനോദ് തവ്‌ദെയും കേന്ദ്രമന്ത്രി ഭുപീന്ദര്‍ യാദവിനെയും അഗര്‍ത്തലയിലേക്ക് നിരീക്ഷകരായി കേന്ദ്രനേതൃത്വം അയച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മ, രാജ്യസഭാ എം.പി. ഡോ.മണിക് സാഹ എന്നിവരാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളതെന്ന് മാധ്യമങ്ങള്‍ പറയുന്നു. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ബിജെപി സാമാജികരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരുമാനം അതു കഴിഞ്ഞ് പ്രഖ്യാപിക്കാനാണ് സാധ്യത.