പത്താംക്ലാസ്‌കാരിക്ക് പൊതുവേദിയില്‍ പുരസ്‌കാരം നല്‍കാന്‍ വിളിച്ചതിനെതിരെ അതേ വേദിയില്‍ വെച്ച് പരസ്യമായി സംഘാടകരെ ശാസിച്ച സമസ്‌ത നേതാവ് തന്റെ നടപടിയെ വീണ്ടും ന്യായീകരിച്ചു. സമസ്‌തയും ഇതേ നിലപാടിനെ പിന്തുണച്ച് രംഗത്തു വന്നത് കേരളത്തിലെ മുസ്ലീം സമുദായത്തിലെ അന്ധതയാണ് ചര്‍ച്ചാവിഷയമാകുന്നത്. പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാരം സ്വീകരിക്കാനെത്തിയ വിദ്യാർത്ഥിനിയെ സമസ്‌തയുടെ നേതാവ് അപമാനിച്ചതായി വിമർശനങ്ങൾ ഉയർന്നത്.
മുസ്ലീം സമുദായം, പ്രത്യേകിച്ച് അതിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിലൂടെ മിടുക്കും മികവും കാട്ടി സമസ്‌ത മേഖലയിലും മുന്നിലേക്കു വരുന്ന ആധുനിക ഘട്ടത്തിലാണ് സമസ്‌ത എന്ന സമുദായ സംഘടന ആ സമുദായത്തെ ആകെ നൂറ്റാണ്ടിനു പിന്നിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കുകയും പൊതുവേദിയില്‍ ശാസനകള്‍ പുറപ്പെടുവിക്കുകയും പിന്നീടും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് എന്നത് ചര്‍ച്ചയായിരിക്കയാണ്.
പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ലെന്നും വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനാവില്ലെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. “വേദിയിയിലിരിക്കുന്ന ഉസ്താദുമാരെ കണ്ടപ്പോൾ പെൺകുട്ടിക്ക് ലജ്ജ. ഇനി വരുന്ന പെൺകുട്ടികൾക്കും ലജ്ജയുണ്ടാകുമോ എന്ന ആശങ്കയിലാണ് നേതാവ് ശാസിച്ചത്. സംഭവത്തിൽ പെൺകുട്ടിക്കോ ബന്ധുക്കൾക്കോ പരാതിയില്ല. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടില്ല, വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനുമാവില്ല. വേദിയിൽ വരുന്ന സ്ത്രീകളുടെ ലജ്ജ കണക്കാക്കി പറഞ്ഞതാണ്. സമസ്ത മാറണമെന്ന് പുറത്തുള്ളവരല്ല പറയേണ്ടത്.’ – ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
അതേസമയം പെണ്‍കുട്ടികളെ വേദിയില്‍ വിലക്കിയതിനെ വീണ്ടും ന്യായീകരിച്ച സമസ്‌ത നേതാക്കളുടെ നിലപാടിനെതിരെ മുന്‍ മന്ത്രി കെ.ടി.ജലീല്‍ രംഗത്തുവന്നു. സമസ്‌തയെ വിമര്‍ശിക്കുന്നുവെങ്കിലും മൃദുസമീപനമാണ് ജലീല്‍ പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. പെണ്‍കുട്ടി വേദിയിലെത്തുന്നത് തെറ്റാണെങ്കില്‍ എന്തിനായിരുന്നു കുട്ടിയെ ക്ഷണിച്ചത് എന്ന് ചോദിക്കുന്ന ജലീല്‍ വിളിച്ചു വരുത്തിയ ശേഷം ഉസ്‌താദ് ചെയ്‌തത് ശരിയായില്ലന്നാണ് പറയുന്നത്. മതം, വിശ്വാസം എന്നിവയ്ക്കൊക്കെ അനുസൃതമായി ജീവിക്കുന്നവരാണെങ്കിലും ഇന്ത്യൻ ഭരണഘടന നൽകുന്ന പരിരക്ഷയിലാണ് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണ് ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്നത്. അതിന് വിരുദ്ധമായി യാതൊരു സംഘടനയും പ്രവർത്തിക്കാൻ പാടില്ല.സമസ്തയ്ക്ക് അവരുടേതായ നിലപാടുകൾ ഉണ്ടാകാം. എന്നാൽ അതിനോട് വ്യക്തിപരമായി യോജിപ്പില്ല. മറ്റ് പല കാര്യങ്ങളിലും സമസ്തയെ പിന്തുണയ്ക്കുന്നയാളാണ്. എന്നാൽ അവരുടെ ഈ നിലപാട് അംഗീകരിക്കാനാവില്ല. അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. പ്രതികരണം വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ടെങ്കിൽ ബാധിക്കുമോയെന്ന ഭയം തനിക്കില്ല. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.