കാസർഗോഡ് ചെറുവത്തൂർ ബസ്റ്റാന്റിലെ ഐഡിയൽ ഫുഡ് പോയിന്റ് കൂൾബാറിന്റെ വാൻ തീവെച്ചു നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇവിടെ നിന്ന് ഷവർമ കഴിച്ച കുട്ടിയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് വാൻ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും ഷവർമ കഴിച്ച നിരവധി പേർ ചികിത്സയിലാണ്.
കത്തിയ വാൻ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടിയുടെ മരണത്തിന് പിന്നാലെ കടയുടെ ചില്ലുകൾ ഇന്നലെ, നാട്ടുകാർ തല്ലിത്തകർത്തിരുന്നു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ശനിയാഴ്ചയാണ് കരിവെള്ളൂർ പെരളം പഞ്ചായത്തിലെ മുണ്ടചീറ്റ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ ഏക മകളായ ദേവനന്ദ ചെറുവത്തൂർ ബസ്റ്റാന്റിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചത്. കരിവെള്ളൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്എസ്എൽസി പൂർത്തിയാക്കിയ ദേവനന്ദ പ്ലസ് വൺ ട്യൂഷന് ചേരാൻ ചെറുവത്തൂരിലെ പാരലൽ കോളേജിൽ എത്തിയതായിരുന്നു.കൂട്ടുകാർക്കൊപ്പമാണ് ഷവർമ കഴിച്ചത്.
ഞായറാഴ്ചയോടെ പനിയും വയറിളക്കവും ബാധിച്ച ദേവനന്ദയെ ആദ്യം വി.വി സ്മാരക ആശുപത്രയിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തു. ജില്ലാ ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു.