നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിനാണ് നിലവിൽ കേസിന്റെ മേൽനോട്ട ചുമതലയെന്നും സർക്കാർ വ്യക്തമാക്കി.
പുതിയ ഉദ്യോഗസ്ഥന് ചുമതല നൽകിയ ഉത്തരവും അന്വേഷണ പുരോഗതിയും അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ചുമതലയിൽ നിന്ന് ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായാകൻ ബൈജു കൊട്ടാരക്കര നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷൻ വാദം നടത്തിയെങ്കിലും കൃത്യമായ തെളിവ് ഹാജരാക്കാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹർജി പരിഗണിക്കുന്നത് വരുന്ന 26 ലേക്ക് മാറ്റിയ വിചരണ കോടതി ജാമ്യം റദ്ദാക്കാൻ കാരണമാകുന്ന തെളിവുകൾ ഹാജരാക്കുന്നതിന് അവസാന അവസരമാണ് നൽകുന്നതെന്നും സർക്കാർ അഭിഭാഷകനെ അറിയിച്ചു.
ദിലിപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതിഭാഗം അഭിഭാഷകർ മുംബെയിൽ പോയതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. എന്നാൽ നശിപ്പിക്കപ്പെട്ട ചാറ്റുകൾക്ക് നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെങ്കിലേ പ്രസക്തിയുള്ളുവെന്ന് കോടതി മറുപടി നൽകി.