തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഒരു മുന്നണിക്കും ഉറപ്പ് നൽകിയിട്ടില്ല. സമകാലിക വിഷയങ്ങളിൽ ജനം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ തിരുത്തലുകൾക്ക് വേണ്ടിയാകണം ജനങ്ങൾ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. യു.ഡി.എഫും എൽ.ഡി എഫും തമ്മിൽ ഭേദമില്ല – കേരളത്തിൽ ഇതുവരെ ഭരിച്ച ഒരു സർക്കാരും മെച്ചപ്പെട്ടതല്ല. ബി.ജെ.പി ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചുവെന്ന സുരേന്ദ്രന്റെ വാദം തെറ്റാണെന്നും സാബു കൂട്ടിച്ചേർത്തു.
മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ഗുണം ചെയ്യില്ല.എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു.
അപ്പോഴെല്ലാം ബെന്നി ബെഹനാനും പി.ടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.